റബ്ബര്‍ ഗ്രേഡിംഗ് മാറ്റത്തിന്റെ പാതയില്‍

റബ്ബര്‍ ബോര്‍ഡ് കോട്ടയം ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ മേല്‍ത്തരം റബ്ബര്‍ ഷീറ്റ് നിര്‍മ്മാണം, ഗ്രേഡിംഗ് എന്നിവയെ സംബന്ധിച്ചുള്ള ഏകദിന ശില്പശാല പേയാട് റബ്ബര്‍ ഉത്പാദകസംഘത്തിന്റെ സഹകരണത്തോടെ വിളപ്പില്‍ശ്ശാല ശാസ്താ തീയേറ്ററില്‍  13-10-2011 ല്‍ നടക്കുകയുണ്ടായി. ക്വാളിറ്റി കണ്ട്രോള്‍ ഓഫീസര്‍ പി.എന്‍. ഗണപതി അയ്യര്‍ ഗ്രേഡ് ഷീറ്റ് നിര്‍മ്മാണ രീതിയെക്കുറിച്ചും അതിലെ പോരായ്മകളും പരിഹാരമാര്‍ഗങ്ങളും  ഉള്‍പ്പെടെ വിശദീകരിക്കുകയുണ്ടായി. രണ്ട് മാസത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഡീലര്‍മാരും സാമ്പിള്‍ ഷീറ്റുകള്‍ പ്രദര്‍ഷിപ്പിക്കുവാനുള്ള നടപടികള്‍ ഉണ്ടാവും. അപ്പോളോ, ജെ.കെ ടയര്‍ മുതലായ ടയര്‍ കമ്പനികള്‍ക്ക് നാലാം തരം ഷീറ്റുകള്‍  ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന പരാതിക്കും ഒരു ശാശ്വത പരിഹാരം ആകുകയാണ്. ഗണപതി അയ്യരുടെ അവതരണത്തിന്റെ ചില പ്രസക്തഭാഗങ്ങള്‍ യൂ ട്യൂബില്‍ പ്രസിദ്ധീകരിച്ചു. സിനിമാ തീയേറ്ററിന്റെ ഉള്ളിലെ വെളിച്ചക്കുറവ് വീഡിയോദൃശ്യം ഇരുണ്ടതാക്കി എങ്കിലും ആഡിയോ വ്യക്തമായി കേള്‍ക്കാം. കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റരീതിയും റബ്ബര്‍ ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. താഴ്ന്ന ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്‍ക്കുകയും കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാതെയും ഉല്പന്ന നിര്‍മ്മാതാക്കള്‍ക്ക് താഴ്ന്ന ഗ്രേഡിലുള്ള ഷീറ്റുകള്‍ ഉയര്‍ന്ന ഗ്രേഡിലും വിലയിലും വില്ക്കുന്നത് അവസാനിക്കേണ്ടിയിരിക്കുന്നു.

ഒരു കര്‍ഷകനെന്ന നിലയില്‍ വര്‍ഷങ്ങളായി ഞാനുന്നയിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരത്തിനുള്ള തുടക്കമായി ഞാനിതിനെ കാണുന്നു. അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത് ചെയര്‍മാന്‍ ഷീലാ തോമസ് തന്നെയാണ്.
വീഡിയോ ഇവിടെ കാണാം.

റബ്ബര്‍ ചര്‍ച്ച ഭാഗം 1

തരം തിരിവിനുള്ള മാനദണ്ഡങ്ങള്‍ കണ്‍മതി സമ്പ്രദായമാണ്. കാലം പുരോഗമിച്ചിട്ടും അതിനൊരു മാറ്റം വന്നില്ല. തോന്നുന്ന ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും വില്‍ക്കുവാന്‍ അതിലൂടെ അവസരമൊരുക്കുന്നു. ലോകമെമ്പാടും ഗ്രേഡിംഗ് നിര്‍ണയിക്കുന്നത് ഗ്രീന്‍ബുക്ക് എന്ന ആര്‍ക്കും കാണാന്‍ കഴിയാത്ത ഗ്രേഡിംഗ് മാനദണ്ഡപ്രകാരമാണ്. അത് ഓരോ ഡീലറും പ്രദര്‍ശിപ്പിക്കണം എന്നാണ് എന്റെ അറിവ്. അപ്രകാപ‌രമായാല്‍ എങ്ങിനെയാണ് റബ്ബര്‍ ബോര്‍ഡുകാര്‍ക്ക് പറയാന്‍ കഴിയുക ഇന്ത്യന്‍ ആര്‍എസ്എസ് 4 അന്താരാഷ്ട്ര ആര്‍എസ്എസ് 3 ന് തുല്യമാണെന്ന്? ഇപ്പോള്‍ അത് പറഞ്ഞ് കേള്‍ക്കാറില്ല എങ്കിലും വില പ്രസിദ്ധീകരിക്കുന്നതില്‍ അത് പ്രതിഫലിച്ച് കാണാറുണ്ട്. (പരിഹാരം കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റമാണ്. അത് നടപ്പിലായാല്‍ വാങ്ങല്‍ വില്‍ക്കല്‍ ഗ്രേഡില്‍ മാറ്റം വരുത്താന്‍ കഴിയില്ല). ഡീലര്‍ ലൈസന്‍ലസ് കൊടുക്കുന്നതും വിപണി നിയന്ത്രിക്കുന്നതും റബ്ബര്‍ ബോര്‍ഡ് നേരിട്ടാണ്. മനോരമ പത്രത്തില്‍ വരുന്ന വ്യാപാരിവില കേരളത്തിലെ ചെറുകിട കച്ചവടക്കാരെ നിയന്ത്രിക്കുവാനും അവരില്‍ നിന്ന് പല ഏജന്റുമാരിലൂടെയും സംഭരിക്കപ്പെടുവാനും കാരണമാകുന്നു അപ്രകാരം സംഭരിക്കപ്പെടുന്ന ഷീറ്റുകള്‍ എല്ലാ നിര്‍മ്മാതാക്കള്‍ക്കും ലഭിക്കില്ല. ഈ വ്യാപാരിവില ഇവിടെ ഒഴിച്ച് റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിലോ ആംഗലേയത്തിലോ ലഭ്യമല്ല. ഓരോ ഡീലറും റബ്ബര്‍ ബോര്‍ഡിന് ഈ മാസത്തെ വാങ്ങല്‍ വില്‍ക്കല്‍ കണക്കുകള്‍ അടുത്തമാസം 20 ന് മുമ്പായി ഫോം H, L എന്നിവയിലൂടെ റബ്ബര്‍ബോര്‍ഡ് സെക്രട്ടറിക്ക് കിട്ടത്തക്കവണ്ണം അയച്ചിരിക്കണം. ഈ ഫോം ഗ്രേഡ് മാറ്റം അനുവദിക്കുന്നില്ല. കേരളത്തില്‍ ലൈസന്‍സില്ലാത്ത ഡീലര്‍മാര്‍ അനേകം ഉണ്ട്. അവരെ നിയന്ത്രിക്കുാനും റബ്ബര്‍ ബോര്‍ഡ് ഒന്നും ചെയ്യുന്നില്ല. റബ്ബറിന്റെ വിലയിലെ ഏറ്റക്കുറച്ചില്‍, നികുതി എന്നിവ അവരെ ബാധിക്കുന്നില്ല. അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത് ബള്‍ക്ക് ഡീലേഴ്സിനാണ്. ഓരോ ലോഡ് നീക്കത്തിനും റബ്ബര്‍ ബോര്‍ഡില്‍ നിന്നും ഫോം N ലഭ്യമാക്കേണ്ടതുണ്ട്.  ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളിലാണ് ലോഡ് അയക്കുന്നത്. വില ഫിക്സ് ചെയ്തശേഷം വിലയിടിച്ചാല്‍ അവര്‍ക്ക് വന്‍ ലാഭം കൊയ്യാം. പുതിയ ഒരു ഡീലര്‍ രംഗപ്രവേശം ചെയ്താല്‍ ആ ഡീലറെ കുത്തുപാള എടുപ്പിക്കാനും ഇവര്‍ക്ക് കഴിയും. കയ്യില്‍ ആവശ്യത്തിന് സ്റ്റോക്കില്ലാതെ ഓര്‍ഡര്‍ ലഭിച്ചശേഷം  ശേഷം  വിപണിയില്‍ വില വര്‍ദ്ധനയുണ്ടായാല്‍ നഷ്ടക്കച്ചവടമായി മാറും.  കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ RSS 1x കഴിഞ്ഞാല്‍ 4, 5, ISS ആയാണ് റബ്ബര്‍ വാങ്ങുന്നത്. RSS 1, 2, 3 എന്ന ഗ്രേഡില്‍ അവര്‍ വാങ്ങാറില്ല. RSS 1x വാങ്ങുന്നത് ആരുടെയൊക്കെ കൈകളില്‍ നിന്നാണ് എന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഉറ്റവരുടെയും ഉടയവരുടെയും കള്ളപ്പേരിലും ബില്ലിടുന്നത് കാണാം.
വാങ്ങുന്ന റബ്ബര്‍ ഷീറ്റുകള്‍  തമിഴ്നാട് ബോര്‍ഡറിലൂടെ കള്ളക്കടത്ത് നടത്തിയും ലാഭം കൊയ്യുന്നു. വാറ്റ് വെട്ടിച്ച് നിര്‍മ്മാണ യൂണിറ്റിലെത്തിക്കുന്നു എന്നാണ് കേട്ടുകേള്‍വി. (ഇതിന് പരിഹാരം റബ്ബര്‍ കര്‍ഷകരില്‍ നിന്ന് നികുതി പിരിക്കുക എന്നതാണ്.) റബ്ബര്‍ കര്‍ഷകരില്‍ നിന്ന്  അഗ്രിക്കള്‍ച്ചറല്‍ സെസ്സും സംസ്ഥാന സര്‍ക്കാരിന് പിരിക്കാന്‍ കഴിയും. അപ്രകാരം മലയാളം പ്ലാന്റേഷന്‍ ഹരിസണ്‍ എസ്റ്റേറ്റ് എന്നിവയെയും നികുതിയുടെ പരിധിയില്‍ കൊണ്ടുവരാം.  ലാറ്റെക്സ് സംഭരിക്കുന്നത് ലാറ്റെക്സിലെ 100% ഉണക്കറബ്ബര്‍ കണക്കാക്കിയാണ്. പ്രതിദിന വില റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന്  പ്രതിമാസ ശരാശരി വില റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ കാണാം, എന്നാല്‍ ആ വിലയല്ല 60% ഡിആര്‍സി ലാറ്റെക്സിന്  പ്രതിമാസ ശരാശരി വിലയായി പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകളില്‍ പ്രസിദ്ധീകരിക്കുന്നത്. കയറ്റുമതി ചെയ്യുമ്പോള്‍ റബ്ബറല്ലാത്ത 40% റബ്ബറേതര വസ്തുക്കളും കൂടി റബ്ബറായി കണക്കാക്കി ഉയര്‍ന്ന വിലയാണ് നേടിയെടുക്കുന്നത്. (2006-07 ല്‍ കയറ്റുമതി ചെയ്ത 56545 ടണില്‍ 16056 ടണ്‍ ലാറ്റെക്സില്‍  60% ഉണക്ക റബ്ബര്‍ 9634 ടണ്‍ മാത്രമാണ് ആകെ കയറ്റുമതിമൂല്യമായ 514 കോടിയില്‍ 40% റബ്ബറേതര വസ്തുവും അടങ്ങിയിരിക്കുന്നു. അക്കങ്ങള്‍ റൌണ്ട് ഫിഗര്‍ ആക്കിയതാണ്.) ഇല്ലാത്ത ഉല്പാദനം ഉയര്‍ത്തിക്കാട്ടാനും ലാറ്റെക്സിന് കഴിയുന്നു എന്നുവേണം കരുതുവാന്‍. കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന ത്രെഡ് റബ്ബറും, ലാറ്റെക്സും മറ്റും നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നാണ് എന്റെ അറിവ്.

ഒരു കര്‍ഷകന്റെ പരിമിതമായ അറിവുവെച്ചുകൊണ്ട് എഴുതിയതാണിത്രയും. തെറ്റുകളുണ്ടാവാം. തിരുത്തുവാന്‍ കഴിവുള്ളവര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി ഇതിന്റെ പ്രതികണം കണ്ടിട്ട് ആകുന്നതല്ലെ നല്ലത്? അപ്പോഴപ്പോള്‍ സംശയം തീര്‍ത്ത് മുന്നോട്ട് പോകാം.

2010-11 ലെ സ്വാഭാവിക റബ്ബര്‍ സ്ഥിതിവിവര കണക്ക്

2010-11 വര്‍ഷത്തെ സ്വാഭാവിക റബ്ബറിന്റെ  സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്യാം.

2009-10 അവസാനം അതായത് മാര്‍ച്ച് 31 ന് മിച്ചമുണ്ടായിരുന്ന റബ്ബര്‍ ശേഖരം റബ്ബര്‍ കര്‍ഷകരുടെ പക്കല്‍  98025  ടണ്ണും ഡിലര്‍-പ്രൊസസ്സറുടെ പക്കല്‍ 81140 ടണ്ണും ടയര്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ 52520 ടണ്ണും മറ്റ് നിര്‍മ്മാതാക്കളുടെ പക്കല്‍ 16210 ടണ്ണും വീതമാണ് സ്റ്റോക്കുണ്ടായിരുന്നത്.  എന്നുവെച്ചാല്‍ ആകെ 247895 ടണ്‍ ആയിരുന്നു പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്തയില്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നത്. ആകെ ഇറക്കുമതി 170679 ആയിരുന്നത് ഉയര്‍ന്ന് 176756 ആയി മാറി.  ഇറക്കുമതിയിലെ വ്യത്യാസമായി വരുന്ന  6077 ടണ്‍ കൂട്ടിയാല്‍ 253972 ടണ്‍ ആയി മാറും. ഏതെല്ലാം വിഭാഗത്തിലാണ് വര്‍ദ്ധനയെന്ന് പ്രസിദ്ധീകരിക്കാതെ 253975 ടണ്‍ ആയി തിരുത്തി പ്രസിദ്ധീകരിച്ചു.   ഇപ്പോള്‍ ഇറക്കുമതി 177130 ആയി മാറി എങ്കിലും 2010 മാര്‍ച്ച്  31 ലെ മാസാവസാന സ്റ്റോക്ക്  തിരുത്തി പ്രസിദ്ധീകരിച്ചതായി കണ്ടില്ല.

2010-11 ലെ മുന്നിരുപ്പ് 253975 ടണ്ണും ഇറക്കുമതി 177637 ടണ്ണും ഉല്പാദനം  861950 ടണ്ണും കൂട്ടിയാല്‍ കിട്ടുന്ന ആകെ ലഭ്യത 1239562 ടണ്‍ ആണ്. അതില്‍ നിന്ന് പ്രസ്തുത വര്‍ഷത്തെ മിച്ച സ്റ്റോക്ക് ലഭിക്കുവാന്‍ ഉപഭോഗം 947715 ടണ്ണും കയറ്റുമതി 29851 ടണ്ണും കൂട്ടിക്കിട്ടുന്ന 977566 ടണ്‍ കുറവുചെയ്താല്‍ ലഭിക്കുക 315996 ടണ്‍ ആണ് . എന്നാല്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 277600 ടണ്‍ 2011 മാര്‍ച്ച് 31 ന് ബാലന്‍സ് സ്റ്റോക്ക് ഉണ്ടെന്നാണ്. 315996 ടണും  277600 ടണും തമ്മിലുള്ള വ്യത്യാസം  38396 ടണ്‍ എന്നത് കണക്കില്‍ കുറച്ച് കാട്ടിയാണ് ഇല്ലാത്ത ഉല്പാദനം പെരുപ്പിച്ച് കാട്ടിയിരിക്കുന്നത്. വാര്‍ഷിക സ്ഥിതിവിവരക്കണക്കില്‍ ഇതില്‍ മാറ്റം വരാം. 277600 ടണ്‍ കര്‍ഷകരുടെ  പക്കല്‍  106455  ടണ്ണും ഡിലര്‍-പ്രൊസസ്സറുടെ പക്കല്‍ 98800 ടണ്ണും ടയര്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ 51325 ടണ്ണും മറ്റ് നിര്‍മ്മാതാക്കളുടെ പക്കല്‍ 21020 ടണ്ണും വീതമാണ് സ്റ്റോക്ക് കാട്ടിയിരിക്കുന്നത്.

കോട്ടയത്തെ കഴിഞ്ഞ വര്‍ഷത്തെ ആര്‍എസ്എസ് 4 ന്റെ ശരാശരി വില 190.03 രൂപയും അന്താരാഷ്ട്ര ബാങ്കോക്ക്  വില ആര്‍എസ്എസ് 4 ന് 195.55 രൂപ പ്രതി കിലോ ആയിരുന്നു. ഇറക്കുമതി ചെയ്തത് 177637 ടണ്‍ 27230500,000 രൂപയടേതാണെങ്കില്‍ 153.29 രൂപ പ്രതി കിലോ നിരക്കിലാണ് ഇറക്കുമതി നടന്നത്. കയറ്റുമതി 29851 ടണ്‍ 5522000,000  രൂപയ്ക്കാണ് എങ്കില്‍ പ്രതി കിലോ 184.99 രൂപ നിരക്കിലും ആയിരുന്നു. 2011 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ കയറ്റുമതി  22658 ടണ്ണും ഇറക്കുമതി 21951 ടണ്ണും ആയിരുന്നു.ഇന്ത്യയിലെ ഇറക്കുമതി വാര്‍ത്ത അന്താരാഷ്ട്ര വില ഉയരാന്‍ കാരണമായി.

ഇത്തരം കള്ളക്കണക്കുകള്‍ പ്രസിദ്ധീകരിക്കുവാന്‍ റബ്ബര്‍ ബോര്‍ഡിലെ എത്ര ഉദ്യോഗസ്ഥര്‍ക്ക് പ്രതിവര്‍ഷം എത്ര ലക്ഷമാണ് ശമ്പളം കൊടുക്കുന്നത്?

Follow

Get every new post delivered to your Inbox.