മേയ്‌മാസ റബ്ബര്‍ കണക്കുകള്‍ ഒരു വിശകലനം
2oo8 മേയ് മാസ ആന്താരാഷ്ട്ര ആഭ്യന്തര വിലകളാണ് മുകളില്‍ കാണുന്നത്. അന്താരാഷ്ട്ര വില കൂടി നിന്നാല്‍ ഇറക്കുമതി കൂടും എന്ന് കണക്കുകള്‍ നമ്മെ പഠിപ്പിക്കുന്നു.കണക്കുകളിലെ തിരിമറികള്‍ ചുവടെ കാണാം. മേയ് മാസാവസാനം കര്‍ഷകരുടെ പക്കല്‍ 45510 ടണ്ണും, ഡീലര്‍-പ്രൊസസ്സറുടെ പക്കല്‍ 37745 ടണ്ണും, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ 52950 ടണ്ണും, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ 13185 ടണ്ണും കൂട്ടിയാല്‍ ആകെ 149390 ടണ്ണിന്റെ സ്റ്റോക്ക് കാട്ടുമ്പോള്‍ 26, 27 തീയതികളില്‍ ലഭ്യമായ ഉയര്‍ന്ന വില കര്‍ഷകരെ വിപണണത്തിന് പ്രേരിപ്പിക്കുമെന്നിരിക്കെ 45510 ടണ്‍ കര്‍ഷകരുടെ പക്കല്‍ എപ്രകാരമാണ് ഉണ്ടാകുക. കര്‍ഷകരുടെ പക്കല്‍ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയാല്‍ തിരിമറിയിലൂടെ 2557 ടണ്ണുകള്‍ താഴ്ത്തിക്കാട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഒരു കര്‍ഷകനായ എന്റെ പക്കല്‍ അവശേഷിച്ചത് വെറും 0.6 കിലോഗ്രാം സ്ക്രാപ്പാണ്. ഇറക്കുമതി ചെയ്ത 9950 ടണ്‍ ആഭ്യന്തര വിപണിയില്‍ ആര്‍എസ്എസ് 4 ന് 122.48 രൂപ പ്രതി കിലോ വിലയും അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് 3 ന് 127.55 രൂപ പ്രതി കിലോ വിലയും ആയിരുന്നപ്പോഴാണ്. ഇന്‍ഡ്യന്‍ നിര്‍മാതാക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന റബ്ബറിനേക്കാള്‍ കൂടിയ വിലയ്ക്ക് കിട്ടുന്ന റബ്ബറിനോടാണ് പ്രീയം കൂടുതല്‍ എന്നുവേണം അനുമാനിക്കാന്‍. ഉല്പാദനം 60115 ടണ്ണും കര്‍ഷകര്‍ വിറ്റത് 60145 ടണ്ണും ഉപഭോഗം 71215 ടണ്ണും നിര്‍മാതാക്കള്‍ വാങ്ങിയത് 62090 ടണ്ണും ആയിരുന്നു.
26, 27 തീയതികളില്‍ ചില മൊത്തക്കച്ചവടക്കാര്‍ക്കുമാത്രം കൂടിയ വില നല്‍കി അതിനുശേഷം ആഭ്യന്തര വിലയേക്കാള്‍ താഴ്ത്തി നിറുത്തുകയാണ് ചെയ്തത്. വന്‍കിട കച്ചവടക്കാരെ സ്വാധീനിച്ച് വിലയിടിക്കുവാന്‍ അവസരമൊരുക്കുന്നു. അപ്രകാരം ചെറുകിട കച്ചവടക്കാരെയും ചെറുകിട കര്‍ഷകരെയും ദ്രോഹിച്ചു എന്നു പറയുന്നതാവും ശരി.
| സ്വാ റ | ഏപ്രില്‍ | മേയ് |
| മുന്നിരിപ്പ് | 167120 | 156220 |
| ഉല്പാദനം | 57250 | 60115 |
| ഇറക്കുമതി | 4391 | 9950 |
| ലഭ്യത | 228761 | 226285 |
| ഉപഭോഗം | 70025 | 71215 |
| കയറ്റുമതി | 3261 | 3123 |
| തിരിമറി | -745 | 2557 |
| നീക്കിയിരിപ്പ് | 156220 | 149390 |
| ആകെ | 228761 | 226285 |
ഇറക്കുമതി ചെയ്താലും റബ്ബര്‍വില ഇടിയില്ല
റബ്ബര്‍ മാസികയില്‍ വരുന്ന പരസ്യങ്ങള്‍ കര്‍ഷകക്ഷേമം മുന്‍നിറുത്തി ആകണമെന്നില്ല. മുകളില്‍ക്കാണുന്ന പരസ്യം തന്നെ ശ്രദ്ധിയ്‌ക്കൂ 15 വര്‍ഷം മുന്‍പ് പ്രചാരത്തില്‍ വന്ന ‘പ്ലാന്റ് ഗ്രോത്ത് റഗുലേറ്റര്‍’ എന്ന ഈ സിദ്ധ ഔഷധം ഉപയോഗിച്ച് പഠനവിഷയമാക്കിയിട്ടുള്ളവരാരും തന്നെ ഈ ഉത്തേജിനി ഉപയോഗിക്കുകയില്ല. അഥവാ ഉപയോഗിക്കുകയാണെങ്കില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വിവരം അറിയും. ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കും എന്ന അവസ്ഥതന്നെയാവും ഫലം. 1996 ന് ശേഷം വന്‍ വിലയിടിവിന് കാരണമായ ഈ ഉത്തേജക ഔഷധം റബ്ബര്‍ ഷീറ്റുകള്‍ കൊണ്ട് കടകള്‍ നിറഞ്ഞ് കവിഞ്ഞപ്പോഴും 2002 വരെ റബ്ബര്‍ ബോര്‍ഡ് സ്ഥിതിവിവരക്കണക്കുകളില്‍ കുറച്ചുകാട്ടി വില താഴ്ത്തി നിറുത്തി. 2003 ന് ശേഷം ഇല്ലാത്ത ഉല്പാദനം ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടി പലരീതിയിലും കണക്കുകള്‍ അവതരിപ്പിക്കുകയാണ്. അതില്‍ പ്രധാനം മാസാവസാനം വില കൂടുമ്പോള്‍ കര്‍ഷകര്‍ തന്റെ പക്കലുള്ള റബ്ബറിന്റെ സ്റ്റോക്കിന്റെ ഏറിയ പങ്കും വില്‍ക്കുന്നു എന്നതാണ്. എന്നാല്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളില്‍ ഡീലര്‍മാരുടെയും പ്രൊസസ്സര്‍മാരുടെയും പക്കലുള്ള സ്റ്റോക്കിന് തുല്യമായി മാസാവസാന സ്റ്റോക്ക് കര്‍ഷകന്റെ പക്കലും കാണിക്കുന്നു. എന്നുവെച്ചാല്‍ രണ്ടും ഒരേപോലെ ഉയരുകയും താഴുകയും ചെയ്യുന്നതായി കാണിക്കുന്നു. 2008 ജൂലൈ അവസാനം വില ഉയര്‍ത്തി നിറുത്തി സംഭരിച്ചിട്ടും പ്രതീക്ഷിച്ച വരവ് ഉണ്ടായില്ല. അതിനാലാണ് അന്താരാഷ്ട്ര വിലയേക്കാള്‍ 15 രൂപ പ്രതികിലോഗ്രാം ഉയര്‍ത്തി ആഭ്യന്തര വിപണിയില്‍ വിപണനം നടക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ ഇറക്കുമതിയുടെ ലക്ഷണവും കാണുവാന്‍ കഴിയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താല്‍പ്പോലും അന്താരാഷ്ട്രവിലയില്‍ ഉയര്‍ച്ച ഉണ്ടാവും. ടോക്കോം സ്റ്റോക്ക് എക്‌സ്ചേഞ്ചിന് ഈ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയും.
റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ആര്‍എസ്എസ് 5 ന് മുകളിലുള്ള വില മാത്രമേ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാറുള്ളു. കയറ്റുമതി മൂല്യം അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നിരുന്നാല്‍ സ്വാഭാവികമായും ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ഉണ്ടാവുകയില്ല. ഇറക്കുമതി അന്താരാഷ്ട്ര വില ഉയര്‍ത്തുന്നതിനാല്‍ വരും നാളുകളിലും വിലയിടിവ് ഉണ്ടാവുകയില്ല. തദവസരത്തിലാണ് ആഭ്യന്തര വിപണി അന്താരാഷ്ട്ര വിലയേക്കാള്‍ താണ് നില്‍ക്കുന്നത്. വന്‍കിട കച്ചവടക്കാരും ടയര്‍ കമ്പനികളും ഒത്തുകളി നടത്തുന്നതാണ് അതിന് കാരണം. ലൈസന്‍സില്ലാത്തവരും ഉള്ളവരുമായ ചെറുകിട കച്ചവടക്കാരെ വിലയുടെ കാര്യത്തില്‍ നിയന്ത്രിക്കുന്നത് മലയാള മനോരമ വ്യാപാരിവില എന്ന വില പ്രസിദ്ധീകരിച്ചിട്ടാണ്. 15, 16, 17 തീയതികള്‍ റബ്ബര്‍ ബോര്‍ഡിന് അവധിയാകയാല്‍ അന്താരാഷ്ട്ര വിലയിലെ വര്‍ദ്ധനവ് കാണാനും കഴിയുകയില്ല. 140 രൂപ പ്രതി കിലോഗ്രാമായി ഉയര്‍ന്നിട്ടും 80% കര്‍ഷകര്‍ക്കും ലഭിക്കുന്ന വില 130 രൂപയില്‍ താഴെയാണ്. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കണമെന്ന് നിബന്ധന ഫോം H & L വിഭാവനം ചെയ്യുന്നുവെങ്കിലും ഗ്രീന്‍ ബുക്ക് എന്ന ഗ്രേഡിംഗ് മാനദണ്ഡം പ്രദര്‍ശിപ്പിക്കാറില്ലാത്തതിനാല്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന ലൈസന്‍സ് തിരിമറിക്കുള്ളതു തന്നെയാണ്.
റബ്ബര്‍ ഇന്ത്യ സമ്മിറ്റ് 16 ന് കൊച്ചിയില്‍ നടക്കുന്നു. ഇതും കര്‍ഷകരെ എങ്ങിനെ നേരിടാം എന്ന കുതന്ത്രങ്ങളാവും ആവിഷ്കരിക്കുക. ഗുണനിലവാരം മെച്ചപ്പെടുത്തുവാനും ഇലക്ട്രോണിക് ഗ്രേഡിംഗ് സിസ്റ്റവും ന്യായവിലയും എന്തായാലും ഇവരുടെ പരിഗണനയിലുള്ള വിഷയമാവില്ല.
റബ്ബര്‍ കൃഷിയിലൂടെ ഞാന്‍ പഠിച്ച പാഠങ്ങള്‍
റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ധാരാളം കളയും കുറ്റിച്ചെടികളും ഉണ്ടാകാം മണ്ണ് ജൈവ സമ്പുഷ്ടമാണെങ്കില്‍. ഇത്തരം കളകളെ തൂമ്പാ ഉപയോഗിച്ച് നീക്കം ചെയ്യലോ കളനാശിനി ഉപയോഗിച്ച് നശിപ്പിക്കുകയോ അല്ല വേണ്ടത്. ഇവയുടെ നിയന്ത്രണം വളരെ ചെലവ് കുറഞ്ഞ രീതിയില്‍ നടപ്പിലാക്കാം. ഒപ്പം നമ്മുടെ ആദായം വര്‍ദ്ധിപ്പിക്കുകയും മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് മുന്തിയ ഉല്പാദനവും റബ്ബര്‍ മരങ്ങള്‍ക്ക് ദീര്‍ഘായുസ്സും ഉറപ്പാക്കാം. ഇത്തരം പുല്‍ക്കൊടികളും കുറ്റിച്ചെടികളും നമ്മുടെ പ്രകൃതി പരിപാലനത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. കാലാകാലങ്ങളിലെ ഇലപൊഴിഞ്ഞുലഭിക്കുന്ന ഉണങ്ങിയ റബ്ബറിലയും ഇത്തരം കളകളുടെയും കുറ്റിച്ചെയികളുടെയും ഉണങ്ങിപ്പൊഴിയുന്ന ഇലകളും കൂടെ അല്പം ചാണകവും കൂടി ആയാല്‍ മണ്ണിന് മരണമില്ല എന്ന് മാത്രമല്ല ഉപദ്രവകാരികളായ കളകളെയും ചെടികളെയും വേരോടെ പിഴുതെടുക്കാനും എളുപ്പമാണ്. കാരണം മണ്ണിനെ ഉഴുതുമറിക്കുന്ന മണ്ണിരകളും ജീവാണുക്കളും മേല്‍മണ്ണ് ഉറപ്പില്ലാതാക്കിമാറ്റുന്നു അല്ലെങ്കില്‍ മണ്ണിളക്കം നിലനിറുത്തുന്നു. അതുമൂലം ജലം ആഗിരണം ചെയ്യുവാനുള്ള ശേഷി വര്‍ദ്ധിക്കുന്നു.
എന്നാല്‍ ചില കുറ്റിച്ചെടികള്‍ പിഴുതെടുക്കുവാന്‍ കഴിയാത്തവ ആകാം. അവയെമാത്രം മൂട് വെച്ച് വെട്ടിക്കളയാം.
ഇവയുടെ മൂട് വെച്ച് മുറിച്ച് മാറ്റിയാല്‍ വീണ്ടും പൊടിച്ചെന്ന് വരാം. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന ഔഷധമൂല്യമുള്ള ഇലകള്‍ പല കീടങ്ങളെയും അകറ്റി നിറുത്തുവാന്‍ സഹായകമായിരിക്കാം. ഇവയെ വെട്ടിനശിപ്പിക്കുന്നതിലൂടെ മണ്ണില്‍ വളരുന്ന പുല്‍ക്കൊടികള്‍ക്ക് കൂടുതല്‍ ഇലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ലഭിക്കുകയും അവ കാലികള്‍ക്ക് മേയുവാന്‍ ഉത്തമമായിരിക്കുകയും ചെയ്യും. പശുക്കള്‍ ഉണ്ടെങ്കില്‍ അത് ഒരു അധിക വരുമാനം മാത്രമല്ല പാലും ബയോഗ്യാസും സ്ലറിയും ലഭ്യമാക്കുകയും ചെയ്യും.
ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് സ്ലറി നിരത്തി ഒഴിക്കുന്നതിലൂടെ പുഷ്ടിയുള്ള കളയും കുറ്റിച്ചെടികളും ഉയരം കൂടിയഭാഗത്ത് കൂടുതലായി ഉണ്ടാകും. മഴപെയ്തശേഷം അവയെ പിഴുതെടുത്ത് നീക്കം ചെയ്യാന്‍ എളുപ്പമാണ്. മണ്ണും ഇലയും പരിശോധിച്ച് NPK രാസവളപ്രയോഗം റബ്ബര്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുമ്പോള്‍ ഒരു നല്ല കര്‍ഷകന് മണ്ണും ഇലയും പരിശോധിക്കുമാന്‍ തന്റെ നഗ്നനേത്രങ്ങള്‍ ധാരാളം മതിയാകും. ഇത്തരത്തില്‍ രൂപപ്പെടുന്ന ജൈവ സമ്പുഷ്ടമായ മണ്ണ് അനേകം വര്‍ഷം നല്ല വിളവ് തരുകയും ചെയ്യും. എന്നാല്‍ റബ്ബര്‍ മരങ്ങള്‍ ലാറ്റെക്‌സ് ഉല്പാദിപ്പിക്കുന്നത് അന്നജത്തില്‍ നിന്നാകയാല്‍ മഗ്നീഷ്യത്തിന്റെ അളവ് കൂടുതലായി ലഭ്യമാക്കേണ്ടിവരും. മഗ്നീഷ്യം നല്‍കുന്നതിന് മുന്‍പായി വേനല്‍ മഴയിലൂടെ ലഭിക്കുന്ന അമ്ലമഴ മണ്ണിന്റെ pH താഴുവാന്‍ കാരണമാകുന്നത് തരണം ചെയ്യുവാന്‍ തദവസരത്തില്‍ കുമ്മായം വിതറിയാല്‍ മതി.
ബയോഗ്യാസ് സ്ലറി നല്‍കുന്നതിന് മണ്ണ് കുത്തിയിളക്കുകയോ മണ്ണിട്ട് മൂടുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.
ടെറസിന്റെ ഉയരം കൂടിയഭാഗത്ത് നിരത്തി ഒഴിച്ചാല്‍ മതി. അപ്രകാരം ആ ഭാഗത്ത് കൂടുതല്‍ വേരുപടലം ഉണ്ടാകുകയും റബ്ബര്‍ മരം കാറ്റില്‍ കടപുഴകി വീഴാതെ സംരക്ഷിക്കുകയും ചെയ്യും. താഴ്ചയുള്ള ഭാഗത്ത് വളം നല്‍കേണ്ട ആവശ്യമേ ഇല്ല. മഴയിലൂടെ അലിഞ്ഞിറങ്ങുന്ന എക്കല്‍ മണ്ണ് താഴ്ചയുള്ളഭാഗം ജൈവസമ്പുഷ്ടമായി സംരക്ഷിക്കും. അപ്രകാരം മണ്ണില്‍ നിന്നും ഏറ്റവും കൂടുതല്‍ മൂലകങ്ങള്‍ ഓരോ റബ്ബര്‍ മരത്തിനും ജല ലഭ്യതയുള്ളപ്പോള്‍ വലിച്ചെടുക്കുവാന്‍ കഴിയുകയും ചെയ്യും. ജൈവകൃഷി ചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ ഇലകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ വളരെ കുറവായിരിക്കും. കീടനാശിനികളും, കുമിള്‍ നാശിനികളും, രാസവളങ്ങളും, കളനാശിനിയും നിര്‍ദ്ദേശിക്കുന്ന റബ്ബര്‍ ബോര്‍ഡ് മറ്റൊന്നുകൂടി പറയുന്നുണ്ട്. തോട്ടത്തില്‍ കാലികളെ മേയുവാന്‍ അനുവദിക്കരുത് എന്ന്. ആന്ധ്രയില്‍ ജിഎം പരുത്തികൃഷി ചെയ്ത സ്ഥലത്ത് മേഞ്ഞുനടന്ന കാലികളുടെ ഗതിയാവും ഇത്തരം തോട്ടങ്ങളിലും.
പ്രകൃതിയെ നശിപ്പിക്കലല്ല അവയുടെ പരിപാലനമാണ് കര്‍ഷകര്‍ ചെയ്യേണ്ടത്. ചിത്രങ്ങളില്‍ ഞെക്കിയാല്‍ പൂര്‍ണരൂപത്തില്‍ കാണാം.
റബ്ബര്‍ കര്‍ഷകര്‍ ഉല്പാദനത്തിന്റെ കാര്യത്തില്‍ കബളിപ്പിക്കപ്പെടുന്നു
2008 ജൂലൈ 12 ന് മാതൃഭൂമി ദിനപത്രത്തില്‍ ക്ലാസ്സിഫൈഡ്സ് വിഭാഗത്തില്‍ വന്ന ഒരു പരസ്യം ചുവടെ ചേര്‍ക്കുന്നു.
റബ്ബര്‍ത്തോട്ടം ആവശ്യമുണ്ട്
ഒറ്റശേഖരമംഗലത്ത് 2009 ഏപ്രിലില്‍ വണ്ണമെത്തുന്ന RRII 105 മരങ്ങളുള്ള റബ്ബര്‍ത്തോട്ടം ഐ.യു.ടി ടാപ്പിംഗിന്റെ പ്രദര്‍ശനത്തോട്ടമാക്കാന്‍ ആവശ്യമുണ്ട്. ഇന്‍ഡ്യാ ഗവണ്മെന്റിന്റെ രണ്ട് ഡിപ്പാര്‍ട്ടുമെന്റുകളുടെ ചെലവില്‍ വികസിപ്പിച്ച് കര്‍ഷകരിലെത്തിച്ചു തുടങ്ങിയ ഐ.യു.ടി സമ്പ്രദായം, നാല്പത്തിയഞ്ചു ശതമാനം ഉല്പാദന വര്‍ദ്ധന, പട്ടമരപ്പ് മൂന്നിലൊന്നായി കുറവ്, ഉല്പാദനകാലം ഇരട്ടിക്കല്‍ എന്നീ ഗുണവിശേഷങ്ങളുള്ളതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 944460 59826, 0471 2559826 നമ്പരുകളില്‍ ബന്ധപ്പെടുക.
എല്‍. തങ്കമ്മ, മൈക്കോളജിസ്റ്റ് (റിട്ട), റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ, TC. 226/Vl, പ്രശാന്ത്നഗര്‍, തിരുവനന്തപുരം – 695011
ഒരു കര്‍ഷകന്റെ അഭിപ്രായം ചുവടെ ചേര്‍ക്കുന്നു.
ഒരു മൈക്കോളജിസ്റ്റായ എല്‍. തങ്കമ്മയോട് യോജിക്കുവാന്‍ കഴിയുന്നില്ല. അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്.
- പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ പ്രാവര്‍ത്തികമാക്കിയ ഐ.യു.ടി യുടെ ഗുണഫലങ്ങള്‍ കര്‍ഷകരിലെത്തിക്കുവാന്‍ ഇത്തരം പരീക്ഷണത്തോട്ടങ്ങളുടെ ആവശ്യം ഇല്ല. (അതിന് ദോഷ ഫലങ്ങള്‍ മാത്രമേ കാണൂ) മറിച്ച് കര്‍ഷകരെ പത്ത് മരങ്ങളില്‍ ഇപ്രകാരം ചെയ്യിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി.
- റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞ ആയിരുന്ന ഇവര്‍ക്ക് ഗവേഷണ വിഭാഗത്തിനെക്കൊണ്ടുപോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തുവാനും അംഗീകരിപ്പിക്കുവാനും കഴിഞ്ഞിട്ടില്ല.
- പട്ടമരപ്പിന്റെയും ഉല്പാദനവര്‍ദ്ധനവിന്റെയും കണക്കുകള്‍ പറഞ്ഞ് കര്‍ഷകരെ കബളിപ്പിക്കുന്നു. കാരണം ഇലയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ ഉണ്ടാകുന്ന അന്നജം ഫ്ലോയത്തിലൂടെ താഴേയ്ക്ക് ഒഴുകുകയും കേമ്പിയം എന്ന ഭാഗം തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുകയുമാണ് ചെയ്യുന്നത്. റബ്ബര്‍ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ താഴേയ്ക്കുള്ള ടാപ്പിംഗ് ആരംഭിച്ചശേഷം വെട്ടിത്തുടങ്ങുന്ന ഭാഗത്ത് ബാര്‍ക്ക് ഐലന്റ് ഉണ്ടാകുന്നു. അത് ചുറ്റിനും റിംഗ് രൂപത്തില്‍ താഴേക്കുള്ള ഫ്ലോയത്തിലൂടെയുള്ള അന്നജത്തിന്റെ ഒഴുക്ക് തടയുന്നു. അത് കാലക്രമേണ താഴേയ്ക്ക കേമ്പിയം പ്രവര്‍ത്തന രഹിതമാവുകയും ലെന്റിസെല്‍സിലൂടെ നടക്കേണ്ട പ്രകാശസംശ്ലേഷണവും, ശ്വസനവും, ആഹാരസംഭരണവും നടക്കാതാവുകയും പട്ടമരപ്പിന് കാരണമാവുകയും ചെയ്യുന്നു. ഇതിന് പരിഹാരം മണ്ണിന്റെ pH 6 ന് മുകളിലാണെന്ന് ഉറപ്പുവരുത്തുകയും രാസ നൈട്രജന്റെ പ്രയോഗം നടത്താതിരിക്കുകയും, സെക്കന്‍ഡറി ന്യൂട്രിയന്‍സിന്റെ ലഭ്യത ഉറപ്പാക്കുകയുമാണ് വേണ്ടത്. താഴേയ്ക്ക് ടാപ്പുചെയ്യുമ്പോള്‍ വെട്ടിത്തുടങ്ങിയ ഭാഗത്ത് ബാര്‍ക്ക് ഐലന്റ് രൂപപ്പെടുന്നുണ്ടോ എന്ന് കാലാകാലങ്ങളില്‍ പരിശോധിക്കുവാനും കഴിയും. ബാര്‍ക്ക് ഐലന്റ് രൂപപ്പെടുന്നതിനാലാണ് പിങ്കും പ്യാച്ച് ക്യാങ്കറും ഉണ്ടാകുന്നത്. പട്ടമരപ്പ് ഒഴിവാക്കാനായാല്‍ ഉല്പാദനം വര്‍ദ്ധിക്കകതന്നെ ചെയ്യും.
- ഐ.യു.ടി, സി.യു.ടി എന്നിവ ശരിയായ ടാപ്പിംഗ് രീതികളല്ല. കാരണം ഫ്ലോയം താഴേയ്ക്ക ഒഴുകുകയും കേമ്പിയം തടിയെയും തൊലിയെയും വളര്‍ത്തിക്കൊണ്ട് താഴേയ്ക്ക ഒഴുകുകയും ചെയ്യുമ്പോള്‍ ലന്റിസെല്ലുകളുടെ പ്രവര്‍ത്തനവും നടക്കുന്നു. എന്നവെച്ചാല്‍ ഒഴുകി എത്തുന്ന ദിശയിലേയ്ക്ക് മാത്രമേ വളര്‍ത്തിയെടുക്കുവാന്‍ കഴിയുകയുള്ളു. ഡോളാമൈറ്റ് നല്‍കി മണ്ണിന്റെ pH ശരിയായ രീതിയില്‍ പരിപാലിക്കുകയും മരത്തിന്റെ ഇലപ്പടര്‍പ്പിന് ആനുപാതികമായി മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കുകയും ചെയ്താല്‍ പട്ടമരപ്പ് പൂര്‍ണമായും ഒഴിവാക്കുവാന്‍ കഴിയുകയും ബാര്‍ക്ക് ഐലന്റ് എന്ന പ്രതിഭാസം ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യാം.
- പട്ടമരപ്പ് ദൃശ്യമാവുന്ന മരങ്ങള്‍ക്ക് അതിന്റെ കാഠിന്യത്തിനനുസരിച്ച് പൂര്‍ണ വിശ്രമം ആവശ്യമാണ്. വിശ്രമത്തിന് ശേഷം സെക്കന്‍ഡറി ന്യൂട്രിയന്‍സായ കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവ നല്‍കി പാല്‍ക്കുഴലുകളില്ലാത്ത പട്ട സാധാരണ ടാപ്പ് ചെയ്യുന്ന രീതിയില്‍ താഴേയ്ക്ക് വെട്ടിയിറങ്ങിയാല്‍ പുതുപ്പട്ടയില്‍ ചുരണ്ടിനോക്കിയാല്‍ പച്ച നിറം കാണുവാന്‍ കഴിയും.
റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ മാധ്യമങ്ങളിലൂടെ
മന്ത്ലി റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ന്യൂസ് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ 50 ദിവസം മുന്നെ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നു. ഈ കണക്കുകളില്‍ പൊടിപ്പും തൊങ്ങലും വെച്ച് പിന്നീട് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നു.
07-07-08 ലെ മാതൃഭൂമി ധനകാര്യത്തില്‍ വന്ന വാര്‍ത്തയാണ് മുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. ജൂണ്‍ മാസം വരെയുള്ള ഉത്പാദനം കൃത്യമായ കണക്കുകള്‍ സഹിതം പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് റബ്ബര്‍ ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. മാതൃഭൂമി ധനകാര്യത്തില്‍ വരന്നതിന് നാലുദിവസം മുന്നെതന്നെ എക്കണോമിക് ടൈംസില്‍ ഇതേ വാര്‍ത്തവന്നിരുന്നു. തോട്ടങ്ങള്‍ തോറും ടാപ്പ് ചെയ്ത് ലഭിക്കുന്ന ഉണക്ക റബ്ബറിന്റെ അളവ് മൂന്ന് ദിവസത്തിന് ശേഷം പ്രസിദ്ധീകരിക്കുന്ന റബ്ബര്‍ ബോര്‍ഡ് അപാരം തന്നെയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസാവസാനം കര്‍ഷകരുടെ പക്കല്‍ 22045 ടണ്‍ സ്റ്റോക്ക് കാട്ടിയത് ഈ വര്‍ഷം കൂട്ടിക്കാട്ടും എന്ന് വ്യക്തം. ശതമാനക്കണക്കുള്‍ നിരത്തി അന്താരാഷ്ട്ര വില ആഭ്യന്തരവിലയേക്കാള്‍ പത്തുരൂപ കൂടുകലാണെന്നും അതിനാലാണ് കയറ്റുമതി വര്‍ദ്ധിച്ചതെന്നും പറയുമ്പോള്‍ എപ്രകാരമാണ് 14875 ടണ്‍ കയറ്റുമതിയും 18826 ടണ്‍ ഇറക്കുമതിയും നടക്കുന്നത് എന്ന് അല്പം ചിന്തിക്കുന്നത് നല്ലതാണ്. താണ വിലയക്ക് കയറ്റുമതി ചെയ്യപ്പെടുന്നതില്‍ ഒരു ടയര്‍ നിര്‍മാതാവിനും പരാതിയും ഇല്ല. അവര്‍ക്ക് പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞാല്‍ മതി. ഇന്‍ഡ്യയേക്കാള്‍ ലാഭമായതുകൊണ്ടല്ല ഇറക്കുമതി ചെയ്യുന്നത്. കയറ്റുമതി ഇറക്കുമതികളിലൂടെ അന്താരാഷ്ട്ര വില ഇടിക്കുകതന്നെയാണ് ഇതിന് ഗൂഢലക്ഷ്യം.
എന്നാല്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് കണ്ടെത്തുവാന്‍ കഴിയുന്ന മറ്റൊരു കണക്കാണ് പ്രതിമാസ കര്‍ഷകരുടെ വില്പനയും ഉല്പന്ന നിര്‍മാതാക്കളുടെ വാങ്ങലും. ഇത്തരത്തിലൊരു കണക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാറെ ഇല്ല. 2007-08 ലെ വില്‍ക്കലും വാങ്ങലും താഴെ കാണാം.
ഇത് കൃത്യമായ കണക്കല്ല. കാരണം അന്യസംസ്ഥാനങ്ങളിലേയ്ക്ക് കള്ളക്കടത്ത് നടത്തുന്നതും, ത്രെഡ് റബ്ബറായി കൊണ്ടുപോകുന്നതില്‍ പലതും യഥാര്‍ത്ഥ കണക്കുകള്‍ക്ക് പുറത്താണ്. സംസ്ഥാന സര്‍ക്കാരിന് പരാതിയും ഇല്ല.
യഥാര്‍ത്ഥില്‍ കേരള സര്‍ക്കാര്‍ ചെയ്യേണ്ടത് ഭക്ഷ്യ വിളകള്‍ വളരേണ്ട സ്ഥാനത്ത് വ്യാവസായിക ഉല്പന്നമായ റബ്ബര്‍ ഉത്പാദിപ്പിക്കുന്നതിന് മരമൊന്നിന് അഗ്രിക്കള്‍ച്ചറല്‍ സെസ് ആണ് ഏര്‍പ്പെടുത്തേണ്ടത്. ഇന്നത്തെ രീതിയിലുള്ള വാറ്റ് (Value added tax) വെട്ടിക്കുവാനുള്ള അവസരം ഉണ്ടാക്കാതെ മരമൊന്നിന് നികുതി ചുമത്തിയാല്‍ കര്‍ഷകര്‍ തന്റെ മരം പാഴാകാതെ കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായും. ഇന്ന് നടക്കുന്നത് റബ്ബര്‍ ബോര്‍ഡിന്റെ പരിരക്ഷയില്‍ ഗ്രേഡിംങ് വെട്ടിപ്പും, ടാക്സ് വെട്ടിപ്പും, കള്ളക്കടത്തും, തെറ്റായ കൃഷിരീതിയും ഉത്പാദനവര്‍ദ്ധനവും, ഡീലര്‍ ലൈസന്‍സ് ഫീ സെസ് തുടങ്ങിയ പണപ്പിരിവും മറ്റുമാണ്.
റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനരീതി കര്‍ഷകര്‍ തിരിച്ചറിയണം
കര്‍ഷകരോട് അമിത സ്നേഹം കാണിക്കുന്ന റബ്ബര്‍ ബോര്‍ഡിന്റെ തനിനിറം കാണണമെങ്കില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിന് ഇടയാകുന്ന കാരണങ്ങള്‍ കര്‍ഷകര്‍ അറിയണം. റബ്ബര്‍ ബോര്‍ഡ് ആണ് റബ്ബര്‍ കൃഷിയുടെയും വിപണനത്തിന്റെയും നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന രൂപപ്പെട്ട റബ്ബര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റികളില്‍ പലതും റബ്ബര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരവാഹികളാണ്. പ്രധാനമായും റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കുന്നത് അവരിലൂടെയാണ്. ആദ്യകാലങ്ങളില്‍ സബ്സിഡി നിരക്കില്‍ വളവും കീടനാശിനികളും മറ്റും നല്‍കി കര്‍ഷകരെ അവര്‍ക്കനുകൂലമായി മാറ്റുകയായിരുന്നു. എന്നാല്‍ ആ അവസ്ഥ മാറിയത് റബ്ബര്‍ ബോര്‍ഡിന്റെ ഓഹരി പങ്കാളിത്തത്തോടെ കമ്പനികള്‍ രൂപപ്പെടുത്തിക്കൊണ്ടായിരുന്നു. റബ്ബറിന്റെ ഉല്പാദനം ആവശ്യത്തിലധികമായപ്പോള്‍ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ കമ്പനികളുടെ എം.ഡി മാരായി നിയമിച്ചുകൊണ്ട് അവര്‍ക്ക് കൊടുക്കേണ്ട ശമ്പളം കര്‍ഷകരില്‍ നിന്ന് ഈടാക്കുവാനുള്ള കുറുക്ക് വഴിയായി മാറ്റി. ജനറല്‍ ബോഡി മീറ്റിംഗുകളില്‍ എം.ഡിമാര്‍ക്കുള്ള ശമ്പളവര്‍ദ്ധനവിനുള്ള തീരുമാനങ്ങള്‍ അനായാസം പാസാക്കി എടുക്കുവാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു. കര്‍ഷകര്‍ക്കുവേണ്ടി സന്നിഹിതരായിരുന്നത് ആര്‍പിഎസ് കളിലൂടെ കര്‍ഷകരില്‍ നിന്ന് പണപ്പിരിവ് നടത്തി ഇത്തരം കമ്പനികളില്‍ ആര്‍പിഎസിന്റെ പേരില്‍ നിക്ഷേപം നടത്തിയ ആര്‍പിഎസ് പ്രസിഡന്റുമാരാണ്. അവരില്‍ നിന്ന് ചിലരെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നാമ നിര്‍ദ്ദേശം ചെയ്ത് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരാക്കുകയും സിറ്റിംഗ് ഫീസ് ഇനത്തില്‍ അവര്‍ക്ക് ചില നക്ക പിച്ച കൊടുക്കുകയും ചെയ്യുന്നു. നാളിതുവരെ ഒരു കര്‍ഷകനും അഞ്ചു പൈസപോലും ഡിവിഡന്റോ ലാഭവിഹിതമോ നല്‍കിയിട്ടില്ല. 49% കര്‍ഷകരുടെ ഷയറും 51% റബ്ബര്‍ബോര്‍ഡിന്റെ ഷയറുമായാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍പിഎസ് കളിലൂടെ പൈസ നല്‍കാത്തവരെ ഇന്‍ഡിവിഡുവല്‍ ഷയര്‍ ഹോള്‍ഡറായും അവസരം നല്‍കിയിട്ടുണ്ട്. അത്തരക്കാരുടെ അഭിപ്രായങ്ങള്‍ക്ക് ആരും വില കല്‍പിക്കാറില്ല. കമ്പനികളിലെ തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തതും ഇത്തരം ആര്‍പിഎസ് കള്‍ മുഖാന്തിരമാണ്.
ആര്‍പിഎസ് കളിലൂടെ ഒട്ടുകറയും ഒട്ടുപാലും മറ്റും സംഭരിക്കുന്ന കമ്പനികള്‍ ഒരുകിലോ ക്രമ്പ് റബ്ബര്‍ നിര്‍മാണത്തിന് ആറ് രൂപ ശരാശരി ചെലവ് വരുമ്പോള്‍ മുപ്പത് രൂപയോളം താണവിലയ്ക്ക് ഒട്ടുകറ ലഭിച്ചാലും ഇത്തരം കമ്പനികള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പല കമ്പനികളും ഉല്‍പന്ന നിര്‍മാതാക്കള്‍ക്ക് ഗുണനിലവാരമുള്ള അസംസ്കൃത റബ്ബര്‍ ലഭ്യമാക്കുന്നതിനു പകരം കയറ്റുമതിയിലാണ് താല്പര്യം കാണിക്കുന്നത്. അതുപോലെ തന്നെ കയറ്റുമതിക്കാരില്‍ ഏറിയ പങ്കും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളാണ്. കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന രൂപപ്പെട്ടിട്ടുള്ള ഇത്തരം രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളാണ് കൂടുതലായും താണവിലയ്ക്ക് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്. കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാനാണല്ലോ ഇവരുടെ നഷ്ടം സഹിച്ചുള്ള കയറ്റുമതി. ഇത്തരം കയറ്റുമതിയിലൂടെ ഇവര്‍ക്ക് കിട്ടുന്ന നേട്ടം മനസിലാവണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടേണ്ടിവരും. ഇവരുടെ താണവിലയ്ക്കുള്ള കയറ്റുമതിയില്‍ ഉല്പന്ന നിര്‍മാതാക്കള്‍ക്ക് പരാതി ഒട്ടില്ലതാനും. കയറ്റുമതി ചെയ്യുന്ന റബ്ബറിന് റബ്ബര്‍ ബോര്‍ഡിന് നല്‍കേണ്ട സെസോ, സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വാറ്റോ (VAT) നല്‍കേണ്ടതില്ല. 2007-08 ല്‍ കയറ്റുമതി ചെയ്ത 60,280 ടണ്‍ റബ്ബറിന് RSS 4 ന് ശരാശരി 90.85 രൂപ പ്രതി കിലോഗ്രാം വിലയുള്ളപ്പോള്‍ 4% വാറ്റ് എത്രയാണെന്ന് കണക്ക് കൂട്ടാവുന്നതേ ഉള്ളു. എന്നാല്‍ സെസ് ഒഴിവാക്കി ചെയ്ത കയറ്റുമതിക്ക് പകരം ഇറക്കുമതി ചെയ്ത 89,295 ടണ്‍ റബ്ബറിന് കിലോയ്ക്ക് 1.50 രൂപ സെസ് ഈടാക്കുന്നും ഉണ്ട്. 60% ഡിആര്‍സിയുള്ള ലാറ്റെക്സ് കയറ്റുമതി ചെയ്യുകയും തൂക്കത്തില്‍ 40% റബ്ബറേതര വസ്തുക്കളും റബ്ബറായി കണക്ക് കൂട്ടി ആഭ്യന്തര ഉല്‍പാദനത്തിലും ഉയര്‍ത്തിക്കാട്ടുന്നു.
മുന്‍വര്‍ഷ മിച്ച സ്റ്റോക്കും തനത് വര്‍ഷത്തെ ഉല്പാദനവും ഇറക്കുമതിയും ചേര്‍ന്നതാണല്ലോ ആകെ ലഭ്യത. അതില്‍ നിന്ന് കയറ്റുമതിയും ഉപഭോഗവും കുറവ് ചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണം. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ നല്ലൊരക്കം കൂടി കൂട്ടിച്ചേര്‍ക്കേണ്ടിവരും. ഉദാ. 2001-02 ല്‍ മുന്‍വര്‍ഷ മിച്ചം 1,83,900 ടണ്ണും ഉല്പാദനം 6,31,400 ടണ്ണും ഇറക്കുമതി 49,769 ടണ്ണും കൂട്ടിയാല്‍ ആകെ ലഭ്യത 8,65,069 ടണ്ണുകള്‍ ആയിരുന്നു. അതേവര്‍ഷത്തെ ഉപഭോഗം 6,38,210 ടണ്ണും കയറ്റുമതി 6,995 ടണ്ണും കുറവ് ചെയ്താല്‍ ശരിയായ കണക്കിന് ബാലന്‍സ് സ്റ്റോക്കായ 1,93,070 ടണ്ണുകള്‍ക്കൊപ്പം 26,794 ടണ്ണും കൂടെ കൂട്ടിച്ചേര്‍ക്കേണ്ടിവരും. എന്നാല്‍ റബ്ബര്‍ ബോര്‍ഡ് കണക്കില്‍ തിരിമറി നടത്തി വിപണിയില്‍ അമിത ലഭ്യത വിലയിടിവിനും ലഭ്യത കുറച്ച് കാട്ടി അമിത പ്രൊഡക്ടിവിറ്റി കുറച്ചുകാട്ടുവാനും സാധിച്ചു. ഇത്തരത്തിലുള്ള പ്രതിഭാസത്തിന് കാരണമായത് അശാസ്ത്രീയമായ ടാപ്പിംഗ് പരിഷ്കരണം ആയിരുന്നു. എഥിഫോണ്‍ എന്ന ഉത്തേജക ഔഷധപ്രയോഗം ക്രമാതീതമായ ഉല്‍പാദനത്തിന് വഴിയൊരുക്കി എന്നതാണ് വാസ്തവം. തദവസരത്തില്‍ ഞാനൊരു ഭാവി പ്രവചനം നടത്തിയിരുന്നു മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉല്‍പാദനം കുറയും എന്നും അതിന് കാരണം എഥിഫോണിന്റെ ഉപയോഗം ആണ് എന്നും. അത് ഞാന്‍ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്. 2007-08 ല്‍ മുന്നിരിപ്പ് 1,65,190 ടണ്ണും ഉല്പാദനം 8,25,345 ടണ്ണും ഇറക്കുമതി 89,295 ടണ്ണും കൂട്ടിയാല്‍ ആകെ ലഭ്യതയായ 10,79,830 ടണ്ണില്‍ നിന്ന് ഉപഭോഗം 8,61,455 ടണ്ണും കയറ്റുമതി 60,280 ടണ്ണും കുറവ് ചെയ്താല്‍ കിട്ടുന്ന സംഖ്യയേക്കാള്‍ 9,025 ടണ്‍ കൂട്ടിച്ചേര്‍ത്ത് 1,67,120 ടണ്ണായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇപ്രകാരം 2002-03 മുതല്‍ എല്ലാവര്‍ഷവും ഉല്‍പാദനം ഉയര്‍ത്തിക്കാട്ടുകയാണ്. എഥിഫോണ്‍ പുരട്ടി അതിന്റെ ദോഷവശങ്ങള്‍ അനുഭവത്തിലൂടെ മനസിലാക്കുവാന്‍ കഴിഞ്ഞ എനിക്ക് മറ്റ് കര്‍ഷകര്‍ക്ക് അത്തരത്തിലൊരു ദുരവസ്ഥ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. എഥിഫോണിലൂടെ വരുന്ന പട്ടമരപ്പ് മാറ്റിയെടുക്കുവാന്‍ കഠിനമായ തയ്യാരെടുപ്പും ശാസ്ത്രീയമായ വളപ്രയോഗവും വിശ്രമവും ആവശ്യമാണ്.
അതേപോലെ തന്നെ സിന്തറ്റിക് റബ്ബര്‍ ഇറക്കുമതി ചെയ്തും ഇറക്കുമതി ചെയ്ത ക്രൂഡ്ഓയിലില്‍ നിന്ന് ഉല്പാദിപ്പിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമാക്കേണ്ടത് 2002-03 -ല്‍ 24548 ടണ്ണും 2004-05 -ല്‍ 40209 ടണ്ണും കണക്കുകളിലൂടെ തിരിമറി നടത്തിയിരിക്കുന്നതായും കാണാം.
അന്താരാഷ്ട്ര നിലവാരമുള്ള ‘ഗ്രീന്‍ബുക്ക്’ ആണ് ഗ്രേഡിംഗ് മാനദണ്ഡമെന്ന് പറയുകയും ഡീലര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കി ഗ്രേഡിംഗ് വെട്ടിപ്പിന് കൂട്ടു നില്‍ക്കുകയും ചെയ്യുന്നു. ഒരു ടെക്നിക്കല്‍ ഗ്രേഡിംഗ് സിസ്റ്റം നടപ്പിലാക്കുവന്‍ കഴിഞ്ഞാല്‍ വാങ്ങുന്ന ഗ്രേഡില്‍ത്തന്നെ വില്‍ക്കുവാനുള്ള സംവിധാനം നടപ്പില്‍ വന്നേനെ. ഒരുകാലത്ത് പറഞ്ഞിരുന്ന അന്താരാഷ്ട്ര നിലവാരമുള്ള ആര്‍എസ്എസ് 3 ആഭ്യന്തര ആര്‍എസ്എസ് 4 ന് തുല്യമാണെന്ന് പ്രചരണം നടത്തിയിരുന്നത് അവസാനിപ്പിക്കുവാന്‍ കഴിഞ്ഞു. ഉല്പന്ന നിര്‍മാതാക്കളുടെ പ്രതിമാസ കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന് നേരിട്ട് നല്‍കാറില്ല പകരം ആത്മ (ATMA) വഴിയാണ് നല്‍കുന്നത്. അപ്രകാരം അവരുടെ മാസാവസാന സ്റ്റോക്കിലും മറ്റും രഹസ്യ സ്വഭാവമുള്ളതായി മാറ്റുവാന്‍ കഴിയും.

ജൂണ്‍ 20 മുതല്‍ 27 വരെ ആഭ്യന്തര വിലയില്‍ ദൃശ്യമാവുന്ന മാറ്റം മാസവസാന സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയാണ്. വന്‍കിട ഉല്പന്ന നിര്‍മാതാക്കളും വിപണിയില്‍ സജീവമല്ല. കാരണം ഒന്നേയുള്ളു വിലയിടിച്ച് നിറുത്തുവാനുള്ള ശ്രമം മാത്രമാണ്. 2008-09 ലെ സ്ഥിതിവിവര കണക്കുകള്‍ ഓപ്പണ്‍ഓഫീസ്.ഓര്‍ഗില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക – ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് || എക്സല്‍ വര്‍ക്ക് ഷീറ്റ് (ഇത് 1996 ഏപ്രില്‍ മുതലുള്ള സ്ഥിതിവിവര കണക്കുകളുടെ വിശകലനമാണ്)
രാധാകൃഷ്ണന്‍ നരിപ്പറ്റയക്ക് കാണുവാന്‍ കഴിയാതെപോയത്
വളരെ നാളുകളായി റബ്ബര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണ് രാധാകൃഷ്ണന്‍ നരിപ്പറ്റ. വളരെ കുറച്ച് വര്‍ഷങ്ങളെ ആകുന്നുള്ളു സ്വാഭാവിക റബ്ബറിനെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ ഞാന്‍ വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ട്. എന്നിരുന്നാലും ചില തെറ്റുകള്‍ എന്റെ ശ്രദ്ധയില്‍ പ്പെട്ടാല്‍ വളരെവേഗം തിരിച്ചറിയുവാന്‍ കഴിയുന്നു. മാതൃഭൂമി ധനകാര്യം 09-06-08 ല്‍ പ്രസിദ്ധീകരിച്ച കേരളം – അടുത്ത വര്‍ഷം റബ്ബറില്‍ നിന്നുള്ള വരുമാനം 10,000 കോടിയാകും എന്ന ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. കാരണം ഇത്തരം വിശകലനങ്ങളും പഠനങ്ങളും പലരും പഠനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നു എന്നതാണ്. മാത്രവുമല്ല കമ്പോളവിലയില്‍ ഇത്തരം ലേഖനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനവും ഉണ്ട്. രാധാകൃഷ്ണന്‍ നരിപ്പറ്റയുടെ ലേഖനം മാതൃഭൂമിയുടെ 09-06-08 ലെ ധനകാര്യത്തില്‍ പ്രസിദ്ധീകരിച്ചത് ചുവടെ ചേര്‍ക്കുന്നു.
ചില യാഥാര്‍ത്ഥ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഏപ്രില്‍ മായാവസാനം അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വില ആഭ്യന്തരവിപണിയില്‍ ലഭ്യമാക്കി മാസാവസാന സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു ശ്രമം നടക്കുകയുണ്ടായി. എന്നാല്‍ മേയ് മാസം അവസാനത്തിന് തൊട്ടുമുന്‍പ് അന്താരാഷ്ട്ര വിലയക്ക് തുല്യമായ വില ചില വന്‍കിട ഡീലേഴ്സിന് മാത്രം ലഭ്യമാക്കി അതിനടുത്ത നാള്‍ മുതല്‍ വന്‍ വിലയിടിവിന് വഴിയൊരുക്കി. ചില ഉല്പന്ന നിര്‍മാതാക്കളും വന്‍കിട കച്ചവടക്കാരും ഒത്തുകളിക്കുന്നതിന്റെ തെളിവാണിത്. കൂടിയ വിലയ്ക്ക് വാങ്ങി താണവിലയ്ക്ക് വില്‍ക്കേണ്ടിവരുന്ന ചെറുകിട ഡീലേഴ്സ് സ്വാഭാവികമായും പ്രസ്തുത നഷ്ടം കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടതിനേക്കാള്‍ താണവില ലഭ്യമാക്കി വന്‍ വിലയിടിവിന് ആക്കം കൂട്ടുവാന്‍ വഴിയൊരുക്കുകയേ ഉള്ളു. 2008 മേയ് 26 മുതല്‍ അന്താരാഷ്ട്ര ആര്‍എസ്എസ് 3 ന്റെയും ആഭ്യന്തര ആര്‍എസ്എസ് 4 ന്റെയും വിലയിലുണ്ടായ ഏറ്റക്കുറച്ചിലിന്റെ ഗ്രാഫാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഇന്‍ഡ്യന്‍ വിപണിയിലുണ്ടായ വന്‍ ചലനത്തിന്റെ ഫലം അന്താരാഷ്ട്ര വിലയിലും ചെറുതായി പ്രതിഫലിച്ചുവെങ്കിലും അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ദ്ധന 139 ഡോളര്‍ പ്രതി ബാരല്‍ എന്ന നിലയിലെത്തിയപ്പോള്‍ അന്താരാഷ്ട്ര വില വീണ്ടും ഉയരങ്ങളിലെത്തുകയാണ് ചെയ്തത്. രാധാകൃഷ്ണന്‍ നരിപ്പറ്റ പറയുന്ന രീതിയില്‍ ക്രൂഡോയില്‍ വില ഇനി ബാരലിന് 100-125 ഡോളറിനിടയ്ക്ക് വിലയിരുത്തുന്നതില്‍ വല്ല കഴമ്പും ഉണ്ടോ? ലോക വിപണിയിലെ ഏറ്റവും താണവിലയായ ബാങ്കോക്ക് വിലയേക്കാള്‍ പത്തുരൂപയില്‍ക്കൂടുതല്‍ ആഭ്യന്തര വില താഴ്ത്തി നിറുത്തുന്നത് ഇന്‍ഡ്യന്‍ വിപണിയിലെ വന്‍കിട ഡീലേഴ്സും ഉല്പന്ന നിര്‍മാതാക്കളുടെയും അവിശുദ്ധ കൂട്ടുകെട്ടുതന്നെയാണ്.
കൊതുകുനിര്‍മാര്‍ജനം റബ്ബര്‍ തോട്ടങ്ങളില്‍
ഡോ. വി.ടി ജോസ് എന്ന റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ 2008 മേയ് മായത്തെ റബ്ബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതും എനിക്കറിയാവുന്നതും. ഒരു താരതമ്യ പഠനം.
ലാര്‍വ (കൂത്താടി) കളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
- കുടിവെള്ള സംഭരണികളിലെയും മറ്റും വെള്ളം ഇടക്കിടെ ചോര്‍ത്തിക്കളഞ്ഞ് വൃത്തിയാക്കുക.
എനിക്കറിയാവുന്നത് - ജലം അമൂല്യമാണ്. അത് ഇടക്കിടെ ചോര്‍ത്തിക്കളയുന്നതിനേക്കാള്‍ ജലം സംഭരണികളില്‍ തീരുവോളം ഉപയോഗിച്ച് തീര്‍ക്കുക.
- ജല സംഭരണികളില്‍ കൊതുക് കടക്കാതെ സൂക്ഷിക്കുക.
എനിക്കറിയാവുന്നത് - വായുവിന് കടക്കുവാന്‍ കഴിയുന്ന ഭാഗത്തുകൂടി കൊതുകിന് കടക്കുവാന്‍ കഴിയും. എയര്‍ ടൈറ്റ് ആയാല്‍ ജലം ടാപ്പിലൂടെ ലഭിക്കില്ല.
- വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള കുഴികള്‍ നികത്തുക.
എനിക്കറിയാവുന്നത് - സബ്സിഡികള്‍ തന്ന് റബ്ബര്‍ ബോര്‍ഡ് ഒരുകാലത്ത് നീക്കുഴികള്‍ എടുപ്പിച്ചത് മുഴുവന്‍ നികത്താതെ ഭൂമിയെ റീ ചാര്‍ജ് ചെയ്യുന്നത് നല്ലതാണ്.
- ഓവുചാലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് തടയുക.
എനിക്കറിയാവുന്നത് - ഓവുചാലുകള്‍ നിര്‍മിക്കുമ്പോള്‍ ജലം കെട്ടി നില്‍ക്കാത്ത രീതിയില്‍ നിര്‍മിക്കുക.
- റബ്ബര്‍ പാലെടുത്ത ശേഷം ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുക.
എനിക്കറിയാവുന്നത് - തുടര്‍ച്ചയായി ടാപ്പ് ചെയ്യുന്ന തോട്ടങ്ങളില്‍ കറയെടുക്കുമ്പോള്‍ തുള്ളി വീഴുന്ന ചിരട്ടകള്‍ നിവര്‍ത്തി വെയ്ക്കുക.
- വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണ/ഡീസല്‍ ഒഴിക്കുക.
എനിക്കറിയാവുന്നത് – ക്രൂഡ്ഓയില്‍ വില ബാരലിന് 126 ഡോളര്‍ വിലയുള്ളപ്പോള്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്ലതല്ല. മാത്രവുമല്ല പെട്രോളിയം ഉല്പന്നങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് നല്ലതല്ല.
- ഫെന്‍തയോണ്‍ (ബേടെക്സ് 1000) 1 മി. ലിറ്റര്‍ 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കൂത്താടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകളില്‍ തളിക്കുക.
എനിക്കറിയാവുന്നത് – വിഷവസ്തുക്കള്‍ വെള്ളക്കെട്ടുകളില്‍ തളിച്ചാല്‍ അത് ജലാശയങ്ങളെ മലിനപ്പെടുത്തുകയും മത്സ്യങ്ങള്‍ ചാകുവാന്‍ ഇടയാകുകയും ചെയ്യും.
- ജലാശയങ്ങളില്‍ വരാല്‍, ഗപ്പി, ഗംബൂസിയ എന്നീ കൂത്താടി ഭോജികളായ മത്സ്യങ്ങളെ വളര്‍ത്തുക.
എനിക്കറിയാവുന്നത് – ജലാശയങ്ങളെ വിഷമുക്തമാക്കിയാല്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് വളരുവാന്‍ കഴിയൂ.
- ബാസില്ലസ് തുറിന്‍ജിയന്‍സിസ്, ബാസില്ലസ് സ്പെറിക്കസ് ഇനം ബാക്ടീരിയകളെ കൂത്താടികള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച് വളരുവാന്‍ അനുവദിക്കുക.
എനിക്കറിയാവുന്നത് – പൊതുജനത്തിന് മനസിലാകാത്ത ഇത്തരം ബാക്ടീരിയകളെ ഈര് സംരക്ഷിക്കും.
- ഡെല്‍റ്റാ മെത്രിന്‍ 2.5% (ഡെസിസ്, കെഓത്രിന്) 1 മി. ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.
എനിക്കറിയാവുന്നത് – ഇത്തരം വിഷ വസ്തുക്കള്‍ കൊതുകുകളെ കൊന്നില്ലെങ്കിലും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും.
- സൈഫ്ളുത്രിന്‍ 10% ഡബ്ല്യു. പി 12.50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.
എനിക്കറിയാവുന്നത് – ഇത്തരം വിഷങ്ങളെല്ലാം തന്നെ വാരിസ്ഥിതിക നാശം സംഭവിക്കുവാന്‍ മാത്രമേ സഹായകമാകൂ
ചീക്കുരോഗം (Pink Disease)

മഴക്കാലത്ത് റബ്ബറിനെ ബാധിക്കുന്ന പ്രധാന രോഗമാണിത്. “കോര്‍ട്ടീസിയം സാല്‍മോണിക്കളര്‍” എന്നയിനം കുമിളാണ് രോഗകാരി. ജൂണ്‍ മാസത്തോടെ രോഗബാധയുണ്ടാകുമെങ്കിലും ജൂലൈ-നവംബര്‍ കാലയളവിലാണിതു ദൃഷ്ടിയില്‍പ്പെടുക. രണ്ടുമുതല്‍ 12 വരെ വര്‍ഷം പ്രായമുള്ള ചെടികളിലാണ് സാധാരണയായി രോഗം കൂടുതലായുണ്ടാവുക. ആര്‍ആര്‍ഐഐ 105 ഈ രോഗത്തിന് കൂടുതല്‍ വിധേയമാണെന്ന് കണ്ടിരിക്കുന്നു. എറ്റവും പുതിയ ഇനങ്ങളായ ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
സാധാരണയായി, മരങ്ങളുടെ കവരഭാഗത്താണ് രോഗബാധയുണ്ടാകുന്നത്. തൊലിയുടെ പുറമേ, വെള്ളയോ പിങ്കോ നിറത്തില്‍ ചിലന്തിവലപോലെ പൂപ്പല്‍ കാണപ്പെടുന്നു. അവിടെനിന്നും റബ്ബര്‍പാല്‍ ഒലിച്ചിറങ്ങുകയും ക്രമേണ ആ ഭാഗം വിണ്ടുകീറുകയും ചെയ്യുന്നു. രോഗം ബാധിച്ചതിന് താഴെയുള്ള ഭാഗത്തുനിന്ന് ശാഖകള്‍ ഉണ്ടാവുന്നു. രോഗബാധയുണ്ടായതിന്റെ മുകള്‍ ഭാഗത്തുള്ള ഇലകളും തണ്ടും ഉണങ്ങുമെങ്കിലും അവ കൊഴിഞ്ഞുപോകാതെ മരത്തില്‍ത്തന്നെ നില്‍ക്കും.
ഈ രോഗം സാധാരണയായി ഒരു തോട്ടത്തിലെ മുഴുവന്‍ മരങ്ങളേയും ഒരേ സമയം ബാധിക്കാറില്ലാത്തതിനാല്‍ തോട്ടം മുഴുവനായി മുന്‍കരുതല്‍ നടപടി സ്വീകരിക്കുക. ലാഭകരമായിരിക്കുകയില്ല. എന്നാല്‍ ആര്‍ആര്‍ഐഐ 105 പോലെ, രോഗബാധയ്ക്ക് എളുപ്പം വിധേയമാകുന്ന ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നതെങ്കില്‍ തോട്ടത്തിന് മൊത്തമായി പ്രതിരോധനടപടി സ്വീകരിക്കുന്നതാവും ഉത്തമം. മേയ്-ജൂണ്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി രണ്ടുതവണ മരങ്ങളുടെ കവരഭാഗത്ത് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് രോഗബാധയെ ഒരു പരിധിവരെ തടയുന്നു. രണ്ടും മൂന്നും വര്‍ഷം പ്രായമായ ചെടികളില്‍, മഴക്കാലമാരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രധാന കവരഭാഗങ്ങളിലെല്ലാം 10 ശതമാനം വീര്യമുള്ള ബോര്‍ഡോകുഴമ്പ് പുരട്ടണം. കവരഭാഗങ്ങളില്‍, പച്ചനിറവും തവിട്ട് നിറവും യോജിക്കുന്ന ഭാഗത്ത് ഒരടി നീളത്തില്‍ ഇത് പുരട്ടേണ്ടതാണ്. മൂന്നു വര്‍ഷം പ്രായമായ തൈകളില്‍ എറ്റവും അടിയിലത്തെ കവരത്തിന് മരുന്ന് പുരട്ടേണ്ടതില്ല. ഒക്ടോബര്‍ മാസത്തോടെ, മരങ്ങള്‍ പരിശോധിച്ച്, രോഗബാധയുള്ളവയ്ക്കുമാത്രം ഒരിക്കല്‍ക്കൂടി മരുന്ന് പുരട്ടിക്കൊടുക്കാവുന്നതാണ്. ഇങ്ങനെ ബോര്‍ഡോകുഴമ്പ് പുരട്ടുമ്പോള്‍, പശ ഉപയോഗിക്കേണ്ടതില്ല.
ജൂണ്‍ മുതല്‍ ഒകത്ടോബര്‍ വരെയുള്ള മാസങ്ങലില്‍ കൂടെക്കൂടെ തോട്ടം സന്ദര്‍ശിച്ച് ഏതെങ്കിലും മരത്തിന് രോഗബാധയുണ്ടോയെന്ന് കണ്ടെത്തുക. രോഗബാധയുടെ ആദ്യഘട്ടത്തില്‍ത്തന്നെ നിവാരണനടപടികള്‍ ആരംഭിക്കേണ്ടതാണ്. ചെടിയുടെ കവരഭാഗത്ത് വെള്ളയോ പിങ്കോ നിറത്തിലുള്ള പൂപ്പല്‍ കാമപ്പെട്ടാലുടന്‍തന്നെ ആ ഭാഗത്ത് ഒരടി മുകളിലേയ്ക്കും താഴേയ്ക്കും നീട്ടി, തൊലി ചുരണ്ടിമാറ്റി, 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടുക. പട്ട വിണ്ടു കീറിയിട്ടുണ്ടെങ്കില്‍, മരുന്നുണങ്ങിയതിനുശേഷം പട്ട ചുരണ്ടിമാറ്റി ഒന്നുകൂടി ബോര്‍ഡോ കുഴമ്പ് പുരട്ടുക. രോഗബാധയേറ്റ കമ്പഹകളും ചില്ലകളും ഇലയോടെ മുറിച്ച് മാറ്റി തീയിട്ട് നശിപ്പിക്കണം ബോര്‍ഡോ കുഴമ്പിന് പകരം “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച 2008 മേയ് ലക്കം റബ്ബര്‍ മായികയിലെ 11, 12 പേജുകളില്‍ നിന്നാണ്. എനിക്ക് പറയുവാനുള്ളത് ചുവടെ ചേര്‍ക്കുന്നു.
- എന്തുകൊണ്ട് ശിഖരക്കെട്ടില്‍ ഉണ്ടാകുന്നു?
പ്രകാശ സംശ്ലേഷണത്തിലൂടെ ഇലയില്‍ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലൂടെ താഴേയ്ക്ക സഞ്ചരിക്കുന്നു. തായ്ത്തടിയിലെ ലെന്റി സെല്ലുകളിലെ പ്രകാശ സംശ്ലേഷണവും ശ്വസനവും ആഹാര സംഭരണവും നടക്കുന്നു. ഇത് ശിഖരക്കെട്ടുവരെയുള്ള പാല്‍ക്കുഴലുകളിലെ കറയുടെ കട്ടി കൂടുവാന്‍ കാരണമാകുന്നു. എന്നുവെച്ചാല്‍ മഴയിലൂടെ ലഭിക്കുന്ന ജലവും ആ സമയത്തെ രാസവള പ്രയോഗവും കാരണം കൂടുതല്‍ പ്രകാശസംശ്ലേഷണം നടക്കുകയും അന്നജത്തിന് താഴേയ്ക്ക് പ്രവഹിക്കവാനുള്ള തടസ്സം സൃഷ്ടിക്കപ്പെടുകയും ശിഖരക്കെട്ടില്‍ കൂട്ടി മുട്ടുകയും അവിടെവെച്ച് പൊട്ടിയൊലിക്കുവാന്‍ കാരണമാകുകയും ചെയ്യുന്നു. പൊട്ടിയൊലിച്ച കറയിലാണ് ഈര്‍പ്പം കാരണം കുമിള്‍ ബാധയുണ്ടാകുന്നത്.
- തൈമരങ്ങളിലെ കവരഭാഗങ്ങളില്‍ പച്ചനിറമുള്ള ഭാഗവും തവിട്ട് നിറമുള്ള ഭാഗവും കൂട്ടിമുട്ടുന്നഭാഗം.
മേല്‍ വിവരിച്ച പ്രകാരമുള്ള ഒരവസ്ഥതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.
- ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇതില്‍ നിന്നുതന്നെ മനസിലാക്കാം ആര്‍ആര്‍ഐഐ 105 നേക്കാള്‍ ഇവയ്ക്ക് ഉല്പാദനം കുറവാണ് എന്ന്. കൂടുല്‍ ഊര്‍ജം തടി വളരുവാനായി ഇവ വിനിയോഗിക്കുന്നു.
- “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും
റബ്ബര്‍ കോട്ട് എന്ന പെട്രോളിയം ഉല്പന്നം മരങ്ങള്‍ക്ക് ഹാനികരമാണ്. മാത്രവുമല്ല ഇത് പുരട്ടുന്ന ഭാഗത്ത് ലെന്റിസെല്ലുകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല.
- പരിഹാരം
രണ്ടാവര്‍ഷം മുതല്‍ ചെറിയതോതില്‍ കുമ്മായം ചുറ്റിലും ഈര്‍പ്പമുള്ളസമയത്ത് വിതറി ദിവസങ്ങള്‍ക്ക് ശേഷം Soil pH ഉയര്‍ന്നു എന്ന് ബോധ്യമായശേഷം ആവശ്യത്തിന് മഗ്നീഷ്യം സല്‍ഫേറ്റ് ഇടുക. മരത്തിന് പ്രായം കൂടുന്തോറും ഇവ രണ്ടിന്റേയും അളവ് വര്‍ദ്ധിപ്പിക്കേണ്ടതാണ്. 15 വര്‍ഷത്തില്‍ക്കൂടുതല്‍ പ്രായമുള്ള മരങ്ങള്‍ക്ക് വര്‍ത്തില്‍ നാലുപ്രാവശ്യം ഇത് തുടരാം. മഗ്നീഷ്യത്തിന് വേരുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറയിനെ അന്നജത്തോടൊപ്പം വേരിലെത്തികികുവാനുള്ള കഴിവ് കൂടുതല്‍ ആണ്.
റബ്ബര്‍ വിലയിലെ കളികള്‍
വിലയിലെ കളികള്‍ കര്‍ഷകര്‍ തിരിച്ചറിയണം. ഏപ്രില്‍ അവസാനം അന്താരാഷ്ട്ര വിലയേക്കാള്‍ കൂട്ടി നിറുത്തി കര്‍ഷകരില്‍ നിന്ന് കഴിയുമെന്നുള്ളിടത്തോളം വിപണിയില്‍ എത്തിക്കുവാനുള്ള ശ്രമമാണ് നടന്നതെന്ന് കാണാം. ഏപ്രില്‍ അവസാനമുള്ള ബാലന്‍സ് സ്റ്റോക്ക് കൂട്ടി ക്കാട്ടണമെങ്കില്‍ ഈ വിലകൂട്ടിയുള്ള വിപണനം അനിവാര്യമാണ്. മാസാവസാനം ഉല്പന്ന നിര്‍മാതാക്കള്‍ നല്‍കിയ ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തത് ഏഴുദിവസത്തിനുള്ളില്‍ ലോഡുകള്‍ കയറ്റി അയക്കണം. അതിനാലാണ് മേയ് ഏഴാം തീയതി വരെ വില കൂടുവാനുള്ള കാരണം. അതിന് ശേഷം വിലയിടിക്കുവാനുള്ള ശ്രമം നടന്നത് അവധി വ്യാപാരം നിരോധിച്ചുകൊണ്ടാണ്. അവിടെയും പരാജയപ്പെടുന്നത് കാണാം. മേയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് 3 ന് കിലോഗ്രാമിന് 123.31 രൂപയില്‍ എത്തിയിരിക്കുന്നു. അതിനാല്‍തന്നെ താണ ആഭ്യന്തര വില സാവകാശം മുകളിലേയ്ക്ക് പൊങ്ങാന്‍ തുടങ്ങി എന്നതാണ് വാസ്തവം. ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ വിലയും ഇന്‍ഡ്യയിലോയ്ക്കുള്ള ഇറക്കുമതിയും വില ഉയരുവാനുള്ള കാരണങ്ങളാണ്.
ഏതെങ്കിലും കാരണവശാല്‍ ഇന്‍ഡ്യയില്‍ നിന്ന് താണ വിലയ്ക്കുള്ള കയറ്റുമതി നടന്നാല്‍ മാത്രമേ അന്താരാഷ്ട്ര വില ഇടിക്കുവാന്‍ കഴിയുകയുള്ളു. കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതിയില്‍ 96% പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ആയിരുന്നു എന്ന് കണ്ടതായി ഓര്‍ക്കുന്നു. അതിനാല്‍ ഇറക്കുമതി തീരുവ കുറച്ചതുകൊണ്ട് വലിയ പ്രയോജനം ഉല്പന്ന നിര്‍മാതാക്കള്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല. താണവിലയ്ക്കുള്ള കയറ്റുമതി തടയുന്ന കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡും, ഉല്പന്ന നിര്‍മാതാക്കളും, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സും മൗനം പാലിക്കുന്നു. കര്‍ഷകര്‍ക്ക് ഗുണം കിട്ടുവാനെന്ന വ്യാജേന ചില കയറ്റുമതിക്കാര്‍ നടത്തുന്ന താണ വിലയ്ക്കുള്ള കയറ്റുമതി കര്‍ഷകരെ ദ്രോഹിക്കുവാന്‍ തന്നെയാണ്.
കാര്യങ്ങളുടെ സ്ഥിതി ഇതാണെന്നിരിക്കെ പെട്ടെന്നൊന്നും റബ്ബറിന്റെ വില ഇടിയുകയില്ല എന്നു മാത്രമല്ല ഉയരുവാനുള്ള സാധ്യതകളാണ് കാണുവാന്‍ കഴിയുന്നത്. മേയ് മാസം അവസാനം ഇറക്കുമതിയിലൂടെയും വിലയില്‍ വര്‍ദ്ധനവ് വരുത്തിയും സ്റ്റോക്ക് കൂട്ടുവാനുള്ള ശ്രമം വീണ്ടും പ്രതീക്ഷിക്കാം. റബ്ബര്‍ ബോര്‍ഡ് വില ശേഖരിക്കുന്ന ചില ഡീലര്‍മാരും, ചില പത്രങ്ങളും ആണ് വിപണിവില നിശ്ചയിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കണക്കില്‍ സെന്‍ട്രിഫ്യൂജ്ഡ് ലാറ്റെക്സില്‍ അടങ്ങിയിരിക്കുന്ന 40 % റബ്ബറേതര വസ്തുക്കളെയും റബ്ബര്‍ സ്റ്റോക്കായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ എല്ല മാസവും മിസ്സിംഗ് ഫിഗറും കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് കൂട്ടിയും കുറച്ചും കാണിച്ചും വിലയിലെ ഏറ്റക്കുറച്ചിലിന് അവസരമൊരുക്കുന്നു.
അഭിപ്രായങ്ങള്‍ (1)
അഭിപ്രായങ്ങള്‍ (1)
അഭിപ്രായങ്ങള്‍ (2)



