ഇന്‍ഡ്യന്‍ റബ്ബര്‍ കയറ്റുമതി അന്താരാഷ്ട്ര വിലയിടിക്കുവാന്‍

റബ്ബര്‍ കയറ്റുമതി ഉയര്‍ത്താന്‍ സമിതി - ഷീറ്റിനും ബ്ലോക്ക് റബ്ബറിനും ഊന്നല്‍

കോട്ടയം: റബ്ബര്‍ കയറ്റുമതി ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായി റബ്ബര്‍ ബോര്‍ഡിന്റെ കീഴില്‍ കയറ്റുമതിക്കാരുടെ ഉപസമിതിക്ക് രൂപം നല്‍കി. റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ വിളിച്ചുചേര്‍ത്ത കയറ്റുമതിക്കാരുടെ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്. പെരിയാര്‍ ലാറ്റക്സിന്റെ എം.ഡി. പി.അച്യുതന്‍കുട്ടിയാണ് സമിതിയുടെ കണ്‍വീനര്‍. റബ്ബര്‍ കയറ്റുമതി ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുപുറമെ കയറ്റുമതിയുടെ പുരോഗതിയും സമിതി വിലയിരുത്തും.

ആഭ്യന്തര_അന്താരാഷ്ട്ര വിലകള്‍തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ലാതിരുന്നതിനാല്‍ ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിരുന്ന കയറ്റുമതി നടന്നിട്ടില്ല. മാത്രമല്ല കയറ്റുമതിലക്ഷ്യം വെട്ടിക്കുറയ്ക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അന്താരാഷ്ട്രവില ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ വരുംമാസങ്ങളില്‍ കയറ്റുമതി കൂടാനിടയുണ്ടെന്ന് സമിതിയുടെ ആദ്യയോഗം വിലയിരുത്തുന്നു.

വാറ്റ്’ ഇനത്തില്‍ സംസ്ഥാന ഗവണ്‍മെന്റില്‍നിന്നു തിരികെ ലഭിക്കേണ്ടുന്ന തുകയ്ക്ക് കാലതാമസമുണ്ടാകുന്നത് കയറ്റുമതി സുഗമമായി നടക്കുന്നതിന് തടസ്സമുണ്ടാക്കുന്നതായി കയറ്റുമതിക്കാര്‍ യോഗത്തില്‍ അറിയിച്ചു. ലാറ്റക്സിനോടൊപ്പം ഷീറ്റും ബ്ലോക്കുറബ്ബറുംകൂടി കയറ്റുമതി ചെയ്യുന്നതില്‍ ഊന്നല്‍ നല്‍കണമെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. ഈവര്‍ഷം ഇതുവരെ കയറ്റുമതിലക്ഷ്യത്തില്‍ വന്ന കുറവ് വരുന്ന മൂന്നുമാസംകൊണ്ട് നികത്താന്‍ കഴിയുമെന്നാണ് സമിതിയുടെ പ്രതീക്ഷ.

റോണി കോഡ്സ്, കെ.കെ.തോമസ്, സതീഷ് എബ്രഹാം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

കടപ്പാട്- മാതൃഭൂമി 29-12-07

ഇന്‍ഡ്യയില്‍ നിന്നുള്ള കയറ്റുമതി സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വാറ്റ് (വാല്യു ആഡഡ് ടാക്സ്) നഷ്ടപ്പെടുത്തുവാനും അന്താരാഷ്ട്ര വിലയിടിക്കുവാനും വേണ്ടിയുള്ളതാണ്. 2006-07 വര്‍ഷത്തെ 59 രൂപയുടെ കയറ്റുമതി തന്നെ ഏറ്റവും വലിയ തെളിവ്. ഈ വര്‍ഷം (2007) ഇറക്കുമതി കൂട്ടി മാസാവസാന സ്റ്റോക്ക് വര്‍ദ്ധിപ്പിച്ചു. ആവശ്യത്തില്‍ക്കൂടുതല്‍ ഇറക്കുമതി അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമായി. അടുത്ത വര്‍ഷം (2008) കയറ്റുമതി കൂട്ടി അന്താരാഷ്ട്ര വിലയിടിക്കും. ഇന്നത്തെ ചുറ്റുപാടില്‍ മറ്റ് കാര്‍ഷിക വിളകളേക്കാള്‍ മെച്ചപ്പെട്ട വില റബ്ബറിന് കിട്ടുന്നുണ്ട്. ഇനിയും കൂടുതല്‍ റബ്ബര്‍ കൃഷി വര്‍ദ്ധിപ്പിച്ച് ഭക്ഷ്യവിളകളുടെ കുറവും ഭക്ഷ്യക്ഷാമവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ? റബ്ബര്‍ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാത്തതതിനാലാണ് ഇത്തരം സംസ്ഥാനത്തിന് ഭാരിച്ച നഷ്ടമുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകുന്നത്. റബ്ബര്‍ പൂജ്യം ശതമാനം തീരുവയ്ക്കുള്ള ഇറക്കുമതിക്ക് പകരമായി വാറ്റ് ഒഴിവാക്കി ഉല്പന്ന നിര്‍മാതാക്കള്‍ക്ക് ലഭ്യമാക്കിയാല്‍ അതൊരു നല്ല തീരുമാനമായി പരിഗണിക്കാന്‍ കഴിഞ്ഞേനെ.

പീക്ക് സീസണ് മുന്നേ ഇറക്കുമതി പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി നിരുത്സാഹപ്പെടുത്തുകയും ചെയ്ത റബ്ബര്‍ ബോര്‍ഡ് സീസണല്‍ ലീഫ് ഫാളിന് മുന്നേ കയറ്റുമതി പ്രോത്സാപിപ്പിക്കുന്നു. ഇറക്കുമതി തടയുകയും ഇല്ല. 1,86,000 ടണ്ണുകള്‍ മാസാവസാന സ്റ്റോക്കായി നിലനിറുത്തും എന്ന് അനവസരത്തില്‍ പറയുകയും അതേ നാവുകൊണ്ടുതന്നെ അനവസരത്തിലെ കയറ്റുമതിക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കര്‍ഷകരെയും ചെറുകിട ഉല്പന്ന നിര്‍മാതാക്കളെയും കബളിപ്പിക്കുകയല്ലെ ചെയ്യുന്നത്?

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല

Leave a reply