Archive for മേയ് 12th, 2008

റബ്ബര്‍ വിലയിലെ കളികള്‍

വിലയിലെ കളികള്‍ കര്‍ഷകര്‍ തിരിച്ചറിയണം. ഏപ്രില്‍ അവസാനം അന്താരാഷ്ട്ര വിലയേക്കാള്‍ കൂട്ടി നിറുത്തി കര്‍ഷകരില്‍ നിന്ന് കഴിയുമെന്നുള്ളിടത്തോളം വിപണിയില്‍ എത്തിക്കുവാനുള്ള ശ്രമമാണ് നടന്നതെന്ന് കാണാം. ഏപ്രില്‍ അവസാനമുള്ള ബാലന്‍സ് സ്റ്റോക്ക് കൂട്ടി ക്കാട്ടണമെങ്കില്‍ ഈ വിലകൂട്ടിയുള്ള വിപണനം അനിവാര്യമാണ്. മാസാവസാനം ഉല്പന്ന നിര്‍മാതാക്കള്‍ നല്‍കിയ ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തത് ഏഴുദിവസത്തിനുള്ളില്‍ ലോഡുകള്‍ കയറ്റി അയക്കണം. അതിനാലാണ് മേയ് ഏഴാം തീയതി വരെ വില കൂടുവാനുള്ള കാരണം. അതിന് ശേഷം വിലയിടിക്കുവാനുള്ള ശ്രമം നടന്നത് അവധി വ്യാപാരം നിരോധിച്ചുകൊണ്ടാണ്. അവിടെയും പരാജയപ്പെടുന്നത് കാണാം. മേയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് 3 ന് കിലോഗ്രാമിന് 123.31 രൂപയില്‍ എത്തിയിരിക്കുന്നു. അതിനാല്‍തന്നെ താണ ആഭ്യന്തര വില സാവകാശം മുകളിലേയ്ക്ക് പൊങ്ങാന്‍ തുടങ്ങി എന്നതാണ് വാസ്തവം. ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ വിലയും ഇന്‍ഡ്യയിലോയ്ക്കുള്ള ഇറക്കുമതിയും വില ഉയരുവാനുള്ള കാരണങ്ങളാണ്.

ഏതെങ്കിലും കാരണവശാല്‍ ഇന്‍ഡ്യയില്‍ നിന്ന് താണ വിലയ്ക്കുള്ള കയറ്റുമതി നടന്നാല്‍ മാത്രമേ അന്താരാഷ്ട്ര വില ഇടിക്കുവാന്‍ കഴിയുകയുള്ളു. കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതിയില്‍ 96% പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ആയിരുന്നു എന്ന് കണ്ടതായി ഓര്‍ക്കുന്നു. അതിനാല്‍ ഇറക്കുമതി തീരുവ കുറച്ചതുകൊണ്ട് വലിയ പ്രയോജനം ഉല്പന്ന നിര്‍മാതാക്കള്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല. താണവിലയ്ക്കുള്ള കയറ്റുമതി തടയുന്ന കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡും, ഉല്പന്ന നിര്‍മാതാക്കളും, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സും മൗനം പാലിക്കുന്നു. കര്‍ഷകര്‍ക്ക് ഗുണം കിട്ടുവാനെന്ന വ്യാജേന ചില കയറ്റുമതിക്കാര്‍ നടത്തുന്ന താണ വിലയ്ക്കുള്ള കയറ്റുമതി കര്‍ഷകരെ ദ്രോഹിക്കുവാന്‍ തന്നെയാണ്.

കാര്യങ്ങളുടെ സ്ഥിതി ഇതാണെന്നിരിക്കെ പെട്ടെന്നൊന്നും റബ്ബറിന്റെ വില ഇടിയുകയില്ല എന്നു മാത്രമല്ല ഉയരുവാനുള്ള സാധ്യതകളാണ് കാണുവാന്‍ കഴിയുന്നത്. മേയ് മാസം അവസാനം ഇറക്കുമതിയിലൂടെയും വിലയില്‍ വര്‍ദ്ധനവ് വരുത്തിയും സ്റ്റോക്ക് കൂട്ടുവാനുള്ള ശ്രമം വീണ്ടും പ്രതീക്ഷിക്കാം. റബ്ബര്‍ ബോര്‍ഡ് വില ശേഖരിക്കുന്ന ചില ഡീലര്‍മാരും, ചില പത്രങ്ങളും ആണ് വിപണിവില നിശ്ചയിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കണക്കില്‍ സെന്‍ട്രിഫ്യൂജ്ഡ് ലാറ്റെക്സില്‍ അടങ്ങിയിരിക്കുന്ന 40 % റബ്ബറേതര വസ്തുക്കളെയും റബ്ബര്‍ സ്റ്റോക്കായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ എല്ല മാസവും മിസ്സിംഗ് ഫിഗറും കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് കൂട്ടിയും കുറച്ചും കാണിച്ചും വിലയിലെ ഏറ്റക്കുറച്ചിലിന് അവസരമൊരുക്കുന്നു.