Archive for the ‘കയറ്റുമതി’ Category
മായരുത്, മുഖങ്ങളിലെ പ്രകാശം 25-05-2015
അല്ലാതെ പറ്റില്ല 8
പ്രതികരണങ്ങള്‍ www.mathrubhumi.com-ല്‍ രേഖപ്പെടുത്തുക
കേരളം റബ്ബറളമായെന്ന പഴയ ആക്ഷേപത്തിനിപ്പോള് പ്രസക്തിയില്ല. നാടിന്റെ പച്ചപ്പിന് ഇന്ന് പ്രധാന കാരണങ്ങളിലൊന്ന് റബ്ബറാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികവളര്ച്ചയെ ഈ നാണ്യവിള ഒട്ടൊന്നുമല്ല സഹായിച്ചത്.
എന്നാല്, കര്ഷകന്റെ മുഖത്ത് മുമ്പുണ്ടായിരുന്ന പ്രകാശം മാഞ്ഞുതുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനം അങ്ങാടികളിലേക്കും വ്യാപിക്കുന്നു. കടകള്ക്കു താഴുവീഴുന്നു, ചന്തകളുടെ ആരവം കുറഞ്ഞിരിക്കുന്നു, കവലകളിലെ അന്തിക്കൂട്ടങ്ങള് അപ്രത്യക്ഷമാകുന്നു.
കെട്ടിക്കിടക്കരുത്, റബ്ബര്
സങ്കീര്ണതയൊഴിഞ്ഞതും പണം കര്ഷകര്ക്കു നേരിട്ടു നല്കുന്നതുമായ സംഭരണരീതി സ്വീകരിക്കണം. സംഭരിക്കുന്ന റബ്ബര് വിപണിവിലയ്ക്ക് ഉടന് വിറ്റഴിക്കണം. തത്കാലം നഷ്ടം സഹിച്ചും കയറ്റുമതിചെയ്യണം. ആഗോളവിപണിയില് ഇന്ത്യന് റബ്ബറിന്റെ സാന്നിധ്യം തുടര്‍ന്നാലേ വിപണി നമുക്ക് പൂര്ണമായും നഷ്ടപ്പെടുന്നതൊഴിവാക്കാനാവൂ. സംഭരിക്കുന്ന റബ്ബറില് നല്ലൊരു പങ്കുപയോഗിച്ച് റോഡുകള് റബ്ബറൈസ് ചെയ്യാം.
വൈകരുത്, ദേശീയ റബ്ബര്‌നയം
റബ്ബര്‌മേഖലയുടെ സ്ഥായിയായ വളര്ച്ചയുറപ്പാക്കാന് ഒരു ദേശീയനയം വേണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര് അംഗീകരിച്ചുകഴിഞ്ഞു. ഇതിന് കമ്മിറ്റിയെയും നിയോഗിച്ചു. റബ്ബര് ഉത്പാദനം, ഉപഭോഗം, വ്യവസായം, ഇറക്കുമതി എന്നീ രംഗങ്ങളിലെ പ്രശ്‌നങ്ങളെ ഹ്രസ്വകാല, ദീര്ഘകാല അടിസ്ഥാനത്തില് സമീപിക്കുന്നതാവണം നയം.
തായ്‌ലന്ഡിന്റെ മാതൃക
ആഗോളവിപണിയിലെ റബ്ബര്വിലയിടിവ് ഇന്ത്യക്കുമാത്രമല്ല പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഏഷ്യയിലെത്തന്നെ മറ്റുചില രാജ്യങ്ങളും കഷ്ടത്തിലാണ്. അവിടങ്ങളില് ആശ്വാസനടപടികള് നടക്കുന്നുമുണ്ട്. തായ്‌ലന്ഡ് സര്ക്കാര് ചെയ്യുന്നതു നോക്കാം:
1. ഉത്പാദനം കുറച്ച് വിലയുയര്ത്താന് ശ്രമം.
2. പ്രായംമൂലം ഉത്പാദനം കുറഞ്ഞ മരങ്ങള്‍ വെട്ടിനീക്കി റീപ്ലാന്റിങ് പ്രോത്സാഹനം.
3. റബ്ബര് വെട്ടിനീക്കുന്ന സ്ഥലത്തില് ഒരുപങ്ക് എണ്ണപ്പനക്കൃഷിക്കായി മാറ്റാന് പ്രേരണ.
4. 2014 നവംബറിനുശേഷം 1.5 ലക്ഷം ടണ് റബ്ബര് വിപണിവിലയെക്കാള് വിലയ്ക്ക് സംഭരിച്ചു, വില നേരിട്ട് കര്ഷകര്ക്ക്.
5. കര്ഷകര്ക്ക് സബ്‌സിഡിയും നേരിട്ട് നല്കുന്നു.
6. കാര്ഷികവായ്പ.
7. ടയര് കയറ്റുമതി നടത്തുന്നവരില്‌നിന്ന് സെസ് പിരിക്കാന് നീക്കം.
യാഥാര്ഥ്യമാകുമോ ഏഷ്യന് റബ്ബര് കൗണ്‌സില്?
റബ്ബര്വില താങ്ങിനിര്ത്താന് മേഖലാടിസ്ഥാനത്തില് വാണിജ്യശൃംഖല രൂപപ്പെടുത്താനൊരുങ്ങുകയാണ് തായ്‌ലന്ഡും മലേഷ്യയും ഇന്‍ഡൊനീഷ്യയും വിയറ്റ്‌നാമും. മേഖലയ്ക്കു പുറത്തുള്ള രാജ്യങ്ങള് റബ്ബര്വില നിര്ണയിക്കുന്ന രീതി ഫലപ്രദമായി തടയാനാണ് ഏഷ്യന് റബ്ബര് കൗണ്‌സില് എന്ന കൂട്ടായ്മ ഉദ്ദേശിക്കുന്നത്. ലാവോസ്, കംബോഡിയ, മ്യാന്മര് എന്നീ രാജ്യങ്ങളും ഇതിനോടാഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ട്.
കുറ്റപ്പെടുത്തല് ശരിയോ?
കുറ്റപ്പെടുത്തല് കൂടുമ്പോള് വ്യവസായികളുടെ ഭാഗം കാണാതെപോകുന്നുണ്ടോ? യഥാര്ഥത്തില് ഇത്രയും ആക്ഷേപം അവര് അര്ഹിക്കുന്നുണ്ടോ? ‘മെയ്ക്ക് ഇന് ഇന്ത്യ’ എന്ന് മോദി പറയുന്നു. വ്യവസായം വളരണമെങ്കില് ലാഭം വേണ്ടേ? ലാഭം കിട്ടുന്ന മാര്ഗം വ്യവസായികള് സ്വീകരിച്ചാല് എന്താണു തെറ്റ്? അസംസ്‌കൃതവസ്തുവായ റബ്ബറിന് താങ്ങാനാവാത്ത വിലവന്നാല് വ്യവസായങ്ങള് പ്രതിസന്ധിയിലാവില്ലേ? അനേകായിരം തൊഴിലാളികളെയുള്‌പ്പെടെ അതു ബാധിക്കില്ലേ? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്.
രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിനെക്കാള് റബ്ബര് നമുക്കിവിടെ ആവശ്യമുണ്ടെന്നിരിക്കെ, പുറത്തുനിന്ന് കുറഞ്ഞവിലയില് അതു കിട്ടുന്നതുതന്നെയാണ് രാജ്യത്തിനു നല്ലത്. അത് ന്യായമായ വാദവുമാണ്. എന്നാല്, നമ്മുടെ കര്ഷകരുടെ പ്രശ്‌നം കാണാതിരിക്കാനാവുമോ? അതുമില്ല. ഇതിനു രണ്ടിനുമിടയിലെ ഒരു പരിഹാരമാണു കണ്ടെത്തേണ്ടത്.
നമുക്കുമുണ്ട് പരിഹാരങ്ങള്
റബ്ബര്‌മേഖല നേരിടുന്ന വെല്ലുവിളികളില് നല്ലൊരുപങ്ക് നേരിട്ടു പരിഹരിക്കാനാവാത്തതാണ്. കാലാവസ്ഥാവ്യതിയാനമോ ക്രൂഡോയില് വിലക്കുറവോ കേരളത്തിനു പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല.
എന്നാല്, കേന്ദ്രസംസ്ഥാന സര്ക്കാറുകളും റബ്ബര് ബോര്ഡും ആര്.പി.എസ്സുകളും കര്ഷകസംഘടനകളും കര്ഷകരും കച്ചവടക്കാരും വ്യവസായികളുമൊക്കെ ഒന്നിച്ചൊന്നു മനസ്സുവെച്ചാല് നമുക്കും നമ്മുടേതായ പരിഹാരങ്ങള് കണ്ടെത്താം.
ഉത്പാദനച്ചെലവു കുറയ്ക്കല്, ഇടവിളക്കൃഷി പ്രോത്സാഹനം, കൂടുതല് ഉത്പന്നനിര്മാണ യൂണിറ്റുകള്, റബ്ബറിന്റെ ഗുണനിലവാരവര്ധന എന്നിവയൊക്കെ ഈ ലക്ഷ്യത്തിലേക്കുള്ള മാര്ഗങ്ങളാക്കാം.
അധ്വാനം മൂലധനമാക്കണം
റബ്ബറിന് വിലകൂടിയപ്പോള് കര്ഷകര് അധ്വാനത്തില്‌നിന്നു വിട്ടുനിന്നത് പിന്നീട് പ്രശ്‌നമായിട്ടുണ്ട്. 200 മരം വെട്ടുന്നതിന് 400 രൂപമുതല് 500 രൂപവരെ കൂലികൊടുക്കണം. കര്ഷകര് തനിയെ വെട്ടിയാല് ഈ തുക വരുമാനമായി മാറും. മറ്റു കൂലിച്ചെലവുകളുടെ കാര്യവും ഇതുപോലെതന്നെ.
ഈ നിര്‌ദേശം റബ്ബര്വെട്ട് തൊഴിലാളിയെവരെ ബാധിക്കില്ലേ എന്ന ചോദ്യമുയരാം. പ്രതിസന്ധിഘട്ടത്തില് കൂലിയില് കുറവുവരുത്താന് തൊഴിലാളികള് തയ്യാറായാലും മതി.റബ്ബറിനെന്താ ഇടവിളയോട്
അപ്രിയം?
റബ്ബര്‌ത്തോട്ടത്തില് മറ്റൊന്നും പാടില്ലെന്ന് റബ്ബര്‍ ബോര്ഡ് നിര്ബന്ധംപിടിക്കുന്നതെന്തിനാണ്? പറ്റിയ ഇടവിളകള് കണ്ടെത്താന് റബ്ബര് റിസര്ച്ച് ഇന്സ്റ്റിറ്റിയൂട്ടും കാര്ഷികസര്വകലാശാലയും മറ്റു കാര്ഷികഗവേഷണസ്ഥാപനങ്ങളും ഊര്ജിതമായ ശ്രമം നടത്തട്ടെ. കൊക്കോ ഫലപ്രദമായ ഇടവിളയാണ്. ഇപ്പോള് കൊക്കോ കിലോയ്ക്ക് 185 രൂപ വിലയുമുണ്ട്. റബ്ബര്‌ത്തോട്ടത്തില് തേനീച്ചവളര്ത്തലും നല്ലൊരു ആദായമാര്ഗമാക്കാം. മറ്റു വൃക്ഷവിളകളും പരിഗണിക്കാം.
ഗുണം കൂടട്ടെ, പണവും കൂടും
എത്ര കണ്ടാലും കൊണ്ടാലും നാം പഠിക്കാത്ത കാര്യമാണ് ഉത്പന്നഗുണനിലവാരവര്ധന. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന റബ്ബറിന് ഗുണനിലവാരം കൂടുതലാണെന്നു വ്യവസായികള് പറയുന്നു. ‘പ്രോസസിങ്ങി’ലെ ശ്രദ്ധക്കുറവാണ് നമ്മുടെ പ്രശ്‌നം. കേരളത്തില് ഉത്പാദിപ്പിക്കുന്ന റബ്ബര് മുഴുവന് ആര്.എസ്.എസ്. നാലാംഗ്രേഡാക്കാന് നമുക്കാവണം. ഇതിന് കര്ഷകരും തൊഴിലാളികളും ശ്രദ്ധചെലുത്തണം. ഇവര്ക്കാവശ്യമായ പരിശീലനം പകരാന് റബ്ബര്‌ബോര്ഡിനും റബ്ബര് ഉത്പാദകസമിതികള്ക്കും കഴിയണം.
പുതിയ സാങ്കേതികവിദ്യ വേണം
കൃഷിയിലും വിളവെടുപ്പിലും വ്യവസായത്തിലും ലാഭംതരുന്ന പുതുരീതികളുണ്ടാവണം. റബ്ബര് ബോര്ഡിലെത്തന്നെ ശാസ്ത്രജ്ഞ എല്.തങ്കമ്മ വികസിപ്പിച്ചെടുത്ത ‘ചരിഞ്ഞ പാനലില് മേല്‍പ്പോട്ടുവെട്ടല്’വിദ്യ 47% കൂടുതല് ഉത്പാദനം തരുന്നെന്നും റബ്ബറിന്റെ പട്ടമരപ്പ് തടയുന്നെന്നും തെളിയിക്കപ്പെട്ടതാണ്. എന്നാല്, ഈ വിദ്യ കര്ഷകര്ക്കു ലഭ്യമാക്കാന് റബ്ബര് ബോര്ഡ് ഒന്നുംചെയ്യുന്നില്ല.
‘മെയ്ക്ക് ഇന് കേരള’
റബ്ബറിന്റെ ലഭ്യത ഇത്രയേറെയുണ്ടായിട്ടും കേരളത്തില് റബ്ബറധിഷ്ഠിത വ്യവസായസംരംഭങ്ങള്ക്ക് വേണ്ടത്ര വേരോട്ടമില്ല. മൂല്യവര്ധിത ഉത്പന്നങ്ങളാക്കി റബ്ബറിനെ മാറ്റാന് കഴിയുന്ന സംരംഭങ്ങളുണ്ടാവണം. ഇത് കര്ഷകകൂട്ടായ്മയിലും സഹകരണസംഘങ്ങള്ക്കു കീഴിലും പൊതുമേഖലയിലുമാവാം. ഇത്തരം സംരംഭങ്ങളെ പ്രത്യേക താത്പര്യത്തോടെ സര്ക്കാര് പ്രോത്സാഹിപ്പിക്കട്ടെ. മുങ്ങിക്കപ്പല്മുതല് റോക്കറ്റുവരെ തന്ത്രപ്രധാനമായ മേഖലകളില് റബ്ബറിന്റെ ആവശ്യകത ഏറെയാണ്. ഇതു തിരിച്ചറിഞ്ഞ് പ്രവര്ത്തിക്കാന് കേരളത്തിനാകണം.
ഇന്ഷുറന്‌സ് പദ്ധതി
റബ്ബറിന്റെ വിലസ്ഥിരതാഫണ്ട് കര്ഷകന് ഗുണംചെയ്യാത്ത സാഹചര്യത്തില് ആ തുക ഇന്ഷുറന്‌സ് പദ്ധതികളില് നിക്ഷേപിച്ച് ഉത്പാദന, വില വ്യതിയാനങ്ങള്മൂലം കര്ഷകര്ക്കുണ്ടാകുന്ന നഷ്ടം ഇന്ഷുറന്‌സ് കമ്പനിയുടെ സഹായത്തോടെ പരിഹരിക്കാനുള്ള പദ്ധതി ധനമന്ത്രാലയത്തിനു സമര്പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് വേഗത്തില് തീര്പ്പുണ്ടാകുകയും പദ്ധതി ഉടന് നടപ്പില്വരികയും വേണം.
കയറ്റുമതി കൂടണം
ഉത്പാദനം കൂടണം, അതിനനുസരിച്ച് റബ്ബര് കയറ്റുമതിക്ക് പ്രോത്സാഹനം ലഭിക്കണം. ഇതിന് ആകര്ഷകമായ കയറ്റുമതി സബ്‌സിഡി പ്രഖ്യാപിക്കണം.
തടി വില്ക്കാന് നിയന്ത്രണം വേണ്ട
റബ്ബര്ത്തടിവില്പനയ്ക്ക് നിലവിലുള്ള നിയന്ത്രണം ന്യായീകരണമില്ലാത്തതാണ്. രാജ്യത്തെവിടെയും റബ്ബര്ത്തടിവില്പ്പന നടത്തി ന്യായവിലനേടാന് കര്ഷകര്ക്ക് അവകാശം ലഭിക്കണം. ഇതിനായി നിലവിലെ ചട്ടങ്ങള് ഭേദഗതിചെയ്യണം.
നമുക്കു പ്രത്യാശിക്കാം
കര്ഷകര് കഴുത്തിലിട്ട കയര് ഊരിമാറ്റട്ടെ. അടഞ്ഞുപോയ കടകള് തുറക്കട്ടെ. ചന്തകളില് ആരവങ്ങള് മടങ്ങിവരട്ടെ. അന്തിക്കൂട്ടങ്ങളില് വെടിവട്ടമുണരട്ടെ. നല്ല മീനും നല്ല വാഹനങ്ങളും എല്ലാവര്ക്കും പ്രാപ്യമാകട്ടെ. മുഖങ്ങളില് നിരാശയുടെ ഇരുളിമ മാറി പ്രത്യാശയുടെ പുതുവെളിച്ചം പടരട്ടെ.
വേണം, ആര്.പി.എസ്സുകളുടെ ഫെഡറേഷന്
സര്ക്കാര് റബ്ബര് സംഭരിക്കാന് തയ്യാറായാല് കര്ഷകരില്‌നിന്ന് റബ്ബറെടുത്ത് സംഭരണകേന്ദ്രങ്ങളിലെത്തിക്കാന് തയ്യാറാണെന്ന് റബ്ബറുത്പാദകസംഘങ്ങളുടെ ദേശീയ ഫെഡറേഷന് ജനറല് സെക്രട്ടറി ബാബു ജോസഫ് പറയുന്നു. കര്ഷകര്ക്ക് ന്യായവില ഉറപ്പാക്കാന് ലാഭമെടുക്കാതെതന്നെ ഇതുചെയ്യാമെന്നും അദ്ദേഹം പറയുന്നു.
നിലവില് രണ്ടായിരത്തോളം റബ്ബറുത്പാദകസംഘങ്ങളുണ്ടെങ്കിലും 300 എണ്ണം മാത്രമേ കാര്യമായി പ്രവര്ത്തിക്കുന്നുള്ളൂ. ആര്.പി.എസ്സുകള് ചേര്ന്ന് രൂപംകൊടുത്ത 14 റബ്ബര് ബോര്ഡ് കമ്പനികള് ഇപ്പോഴുണ്ട്. ഇവയുടെ പ്രവര്ത്തനം മെച്ചപ്പെടുത്തണം. ‘ആനന്ദ്’ മാതൃകയില് പുനഃസംഘടിപ്പിക്കണം. റബ്ബര് സൊസൈറ്റികള് ഇന്നും ഫെഡറേറ്റ് ചെയ്യപ്പെട്ടിട്ടില്ല. കോക്കനട്ട് ബോര്ഡിന്റെ മാതൃക ഇക്കാര്യത്തില് അനുകരണീയമാണ്. കോക്കനട്ട് സൊസൈറ്റികള് ചേര്ന്ന് ഫെഡറേഷനുകളും ഫെഡറേഷനുകള് ചേര്ന്ന് കമ്പനികളുമാണ് പ്രവര്ത്തിക്കുന്നത്. എന്നാല്, ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രവര്ത്തിക്കുന്ന ആര്.പി.എസ്സുകളില് ചിലതുമാത്രം നല്ലരീതിയില് പ്രവര്ത്തിക്കുന്നു.
ആര്.പി.എസ്സുകളുെട പ്രധാന പ്രശ്‌നം കര്ഷകരില്‌നിന്ന് റബ്ബര് സംഭരിക്കണമെന്നു നിര്ബന്ധമില്ല എന്നതാണ്. അതുകൊണ്ടുതന്നെ കര്ഷകര്ക്ക് ഷീറ്റു നല്കാന് താത്പര്യവുമില്ല. ഇപ്പോള് മാര്ക്കറ്റിലെ പത്തുശതമാനം റബ്ബര് മാത്രമേ ആര്‍.പി.എസ്സുകള് സംഭരിക്കുന്നുള്ളൂ.
ആര്.പി.എസ്സുകളും വെയര് ഹൗസിങ് കോര്‍പ്പറേഷനുംവഴി സര്ക്കാറിന് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് റബ്ബര് ബോര്ഡ് മുന് ചെയര്മാന് പി.സി.സിറിയക് പറയുന്നു. സംഭരണത്തിന് നിശ്ചിത തുക സര്ക്കാര് വെയര്ഹൗസിങ് കോര്‍പ്പറേഷന് കൈമാറുക. കര്ഷകരില്‌നിന്ന് ആര്.പി.എസ്സുകള്വഴി റബ്ബറെടുത്ത് കോര്പ്പറേഷനു നല്കാം. ഷീറ്റിന്റെ നിലവാരം പരിശോധിക്കാന് റബ്ബര് ബോര്ഡിന്റെ ഗ്രേഡറെ ചുമതലപ്പെടുത്താം. ഇങ്ങനെ സംഭരിക്കുന്ന റബ്ബര് ഇറക്കുമതിവിലയ്ക്ക് ടയര്വ്യവസായികള്ക്കു നല്കിയാല് സര്ക്കാറിന് വലിയ നഷ്ടംകൂടാതെ റബ്ബര് സംഭരണം നടപ്പാക്കാം. റബ്ബര് റീപ്‌ളാന്റിങ്ങിനുംമറ്റും കര്ഷകരെ ബോധവത്കരിക്കാന് ആര്.പി. എസ്സുകള് മുന്‌കൈയെടുക്കണമെന്നും പി.സി.സിറിയക് പറയുന്നു.
അവര് പറയുന്നുപയസ് സ്‌കറിയ പൊട്ടംകുളം
(റബ്ബര് ഡീലേഴ്‌സ് അസോസിയേഷന് മുന് പ്രസിഡന്റ്)
1. കേന്ദ്രസംസ്ഥാന സര്ക്കാറുകള് വിള ഇന്ഷുറന്‌സ് ഏര്‌പ്പെടുത്തണം.
2. സിന്തറ്റിക് റബ്ബറിനെ ഉള്‌പ്പെടുത്തി 1947ലെ റബ്ബര് ആക്ട് പരിഷ്‌കരിക്കണം. സിന്തറ്റിക് റബ്ബറിന് സെസ് ഏര്‌പ്പെടുത്തണം.
3.റബ്ബറിന്റെ അവധിവ്യാപാരം അവസാനിപ്പിക്കണം.
ബാബു ജോസഫ്
(റബ്ബറുത്പാദകസംഘങ്ങളുടെ
ദേശീയഫെഡറേഷന് ജനറല് സെക്രട്ടറി)
1. 150 രൂപയ്ക്ക് റബ്ബര് സംഭരിക്കണം. ഇത് ഇറക്കുമതിവിലയ്ക്ക് ഓപ്പണ് മാര്ക്കറ്റില് വിറ്റാല് വിപണി ഉണരും. ഇപ്പോഴത്തെ വില കണക്കാക്കിയാല് സര്ക്കാറിന് വലിയ നഷ്ടം വരില്ല.
2. പ്‌ളാന്റിങ് സബ്‌സിഡി 25,000 രൂപയ്ക്കുപകരം ഒരുലക്ഷം രൂപയായി ഉയര്ത്തണം. ഇത് കൂടുതല് റീപ്‌ളാന്റിങ്ങിന് അവസരമൊരുക്കും.
പി.സി.സിറിയക്
(റബ്ബര് ബോര്ഡ് മുന് ചെയര്മാന്)
1. മഹാരാഷ്ട്രയിലും ഗുജറാത്തിലും പരുത്തി സംഭരിക്കുന്നതുപോലെ താങ്ങുവില നിശ്ചയിച്ച് റബ്ബര് സംഭരിക്കണം.
2. റീപ്‌ളാന്റിങ് ഊര്ജിതമാക്കാന് കൂടുതല് സബ്‌സിഡി.
3. റബ്ബറുത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഉയര്ന്ന തീരുവ.
4. റബ്ബറൈസ്ഡ് റോഡുകളുടെ നിര്മാണം വ്യാപകമാക്കണം.
5. ഒരു ഉത്പന്നത്തിന്റെ അമിതമായ ഇറക്കുമതിമൂലം വന് വിളനഷ്ടം നേരിടുകയോ കര്ഷകര്ക്കു ജീവനാശമുണ്ടാകുന്ന സ്ഥിതിയുണ്ടാവുകയോ ചെയ്താല് ഇറക്കുമതി നിയന്ത്രിക്കാന് അന്താരാഷ്ട്രകരാറുകളില് വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് നടപടിയെടുക്കണം.
(അവസാനിച്ചു)
റബ്ബര്‍ ചര്‍ച്ച ഭാഗം 1
തരം തിരിവിനുള്ള മാനദണ്ഡങ്ങള്‍ കണ്‍മതി സമ്പ്രദായമാണ്. കാലം പുരോഗമിച്ചിട്ടും അതിനൊരു മാറ്റം വന്നില്ല. തോന്നുന്ന ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും വില്‍ക്കുവാന്‍ അതിലൂടെ അവസരമൊരുക്കുന്നു. ലോകമെമ്പാടും ഗ്രേഡിംഗ് നിര്‍ണയിക്കുന്നത് ഗ്രീന്‍ബുക്ക് എന്ന ആര്‍ക്കും കാണാന്‍ കഴിയാത്ത ഗ്രേഡിംഗ് മാനദണ്ഡപ്രകാരമാണ്. അത് ഓരോ ഡീലറും പ്രദര്‍ശിപ്പിക്കണം എന്നാണ് എന്റെ അറിവ്. അപ്രകാപരമായാല്‍ എങ്ങിനെയാണ് റബ്ബര്‍ ബോര്‍ഡുകാര്‍ക്ക് പറയാന്‍ കഴിയുക ഇന്ത്യന്‍ ആര്‍എസ്എസ് 4 അന്താരാഷ്ട്ര ആര്‍എസ്എസ് 3 ന് തുല്യമാണെന്ന്? ഇപ്പോള്‍ അത് പറഞ്ഞ് കേള്‍ക്കാറില്ല എങ്കിലും വില പ്രസിദ്ധീകരിക്കുന്നതില്‍ അത് പ്രതിഫലിച്ച് കാണാറുണ്ട്. (പരിഹാരം കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റമാണ്. അത് നടപ്പിലായാല്‍ വാങ്ങല്‍ വില്‍ക്കല്‍ ഗ്രേഡില്‍ മാറ്റം വരുത്താന്‍ കഴിയില്ല). ഡീലര്‍ ലൈസന്‍ലസ് കൊടുക്കുന്നതും വിപണി നിയന്ത്രിക്കുന്നതും റബ്ബര്‍ ബോര്‍ഡ് നേരിട്ടാണ്. മനോരമ പത്രത്തില്‍ വരുന്ന വ്യാപാരിവില കേരളത്തിലെ ചെറുകിട കച്ചവടക്കാരെ നിയന്ത്രിക്കുവാനും അവരില്‍ നിന്ന് പല ഏജന്റുമാരിലൂടെയും സംഭരിക്കപ്പെടുവാനും കാരണമാകുന്നു അപ്രകാരം സംഭരിക്കപ്പെടുന്ന ഷീറ്റുകള്‍ എല്ലാ നിര്‍മ്മാതാക്കള്‍ക്കും ലഭിക്കില്ല. ഈ വ്യാപാരിവില ഇവിടെ ഒഴിച്ച് റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിലോ ആംഗലേയത്തിലോ ലഭ്യമല്ല. ഓരോ ഡീലറും റബ്ബര്‍ ബോര്‍ഡിന് ഈ മാസത്തെ വാങ്ങല്‍ വില്‍ക്കല്‍ കണക്കുകള്‍ അടുത്തമാസം 20 ന് മുമ്പായി ഫോം H, L എന്നിവയിലൂടെ റബ്ബര്‍ബോര്‍ഡ് സെക്രട്ടറിക്ക് കിട്ടത്തക്കവണ്ണം അയച്ചിരിക്കണം. ഈ ഫോം ഗ്രേഡ് മാറ്റം അനുവദിക്കുന്നില്ല. കേരളത്തില്‍ ലൈസന്‍സില്ലാത്ത ഡീലര്‍മാര്‍ അനേകം ഉണ്ട്. അവരെ നിയന്ത്രിക്കുാനും റബ്ബര്‍ ബോര്‍ഡ് ഒന്നും ചെയ്യുന്നില്ല. റബ്ബറിന്റെ വിലയിലെ ഏറ്റക്കുറച്ചില്‍, നികുതി എന്നിവ അവരെ ബാധിക്കുന്നില്ല. അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത് ബള്‍ക്ക് ഡീലേഴ്സിനാണ്. ഓരോ ലോഡ് നീക്കത്തിനും റബ്ബര്‍ ബോര്‍ഡില്‍ നിന്നും ഫോം N ലഭ്യമാക്കേണ്ടതുണ്ട്. ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളിലാണ് ലോഡ് അയക്കുന്നത്. വില ഫിക്സ് ചെയ്തശേഷം വിലയിടിച്ചാല്‍ അവര്‍ക്ക് വന്‍ ലാഭം കൊയ്യാം. പുതിയ ഒരു ഡീലര്‍ രംഗപ്രവേശം ചെയ്താല്‍ ആ ഡീലറെ കുത്തുപാള എടുപ്പിക്കാനും ഇവര്‍ക്ക് കഴിയും. കയ്യില്‍ ആവശ്യത്തിന് സ്റ്റോക്കില്ലാതെ ഓര്‍ഡര്‍ ലഭിച്ചശേഷം ശേഷം വിപണിയില്‍ വില വര്‍ദ്ധനയുണ്ടായാല്‍ നഷ്ടക്കച്ചവടമായി മാറും. കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ RSS 1x കഴിഞ്ഞാല്‍ 4, 5, ISS ആയാണ് റബ്ബര്‍ വാങ്ങുന്നത്. RSS 1, 2, 3 എന്ന ഗ്രേഡില്‍ അവര്‍ വാങ്ങാറില്ല. RSS 1x വാങ്ങുന്നത് ആരുടെയൊക്കെ കൈകളില്‍ നിന്നാണ് എന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഉറ്റവരുടെയും ഉടയവരുടെയും കള്ളപ്പേരിലും ബില്ലിടുന്നത് കാണാം.
വാങ്ങുന്ന റബ്ബര്‍ ഷീറ്റുകള്‍ തമിഴ്നാട് ബോര്‍ഡറിലൂടെ കള്ളക്കടത്ത് നടത്തിയും ലാഭം കൊയ്യുന്നു. വാറ്റ് വെട്ടിച്ച് നിര്‍മ്മാണ യൂണിറ്റിലെത്തിക്കുന്നു എന്നാണ് കേട്ടുകേള്‍വി. (ഇതിന് പരിഹാരം റബ്ബര്‍ കര്‍ഷകരില്‍ നിന്ന് നികുതി പിരിക്കുക എന്നതാണ്.) റബ്ബര്‍ കര്‍ഷകരില്‍ നിന്ന് അഗ്രിക്കള്‍ച്ചറല്‍ സെസ്സും സംസ്ഥാന സര്‍ക്കാരിന് പിരിക്കാന്‍ കഴിയും. അപ്രകാരം മലയാളം പ്ലാന്റേഷന്‍ ഹരിസണ്‍ എസ്റ്റേറ്റ് എന്നിവയെയും നികുതിയുടെ പരിധിയില്‍ കൊണ്ടുവരാം. ലാറ്റെക്സ് സംഭരിക്കുന്നത് ലാറ്റെക്സിലെ 100% ഉണക്കറബ്ബര്‍ കണക്കാക്കിയാണ്. പ്രതിദിന വില റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്രതിമാസ ശരാശരി വില റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ കാണാം, എന്നാല്‍ ആ വിലയല്ല 60% ഡിആര്‍സി ലാറ്റെക്സിന് പ്രതിമാസ ശരാശരി വിലയായി പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകളില്‍ പ്രസിദ്ധീകരിക്കുന്നത്. കയറ്റുമതി ചെയ്യുമ്പോള്‍ റബ്ബറല്ലാത്ത 40% റബ്ബറേതര വസ്തുക്കളും കൂടി റബ്ബറായി കണക്കാക്കി ഉയര്‍ന്ന വിലയാണ് നേടിയെടുക്കുന്നത്. (2006-07 ല്‍ കയറ്റുമതി ചെയ്ത 56545 ടണില്‍ 16056 ടണ്‍ ലാറ്റെക്സില്‍ 60% ഉണക്ക റബ്ബര്‍ 9634 ടണ്‍ മാത്രമാണ് ആകെ കയറ്റുമതിമൂല്യമായ 514 കോടിയില്‍ 40% റബ്ബറേതര വസ്തുവും അടങ്ങിയിരിക്കുന്നു. അക്കങ്ങള്‍ റൌണ്ട് ഫിഗര്‍ ആക്കിയതാണ്.) ഇല്ലാത്ത ഉല്പാദനം ഉയര്‍ത്തിക്കാട്ടാനും ലാറ്റെക്സിന് കഴിയുന്നു എന്നുവേണം കരുതുവാന്‍. കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന ത്രെഡ് റബ്ബറും, ലാറ്റെക്സും മറ്റും നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നാണ് എന്റെ അറിവ്.
ഒരു കര്‍ഷകന്റെ പരിമിതമായ അറിവുവെച്ചുകൊണ്ട് എഴുതിയതാണിത്രയും. തെറ്റുകളുണ്ടാവാം. തിരുത്തുവാന്‍ കഴിവുള്ളവര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി ഇതിന്റെ പ്രതികണം കണ്ടിട്ട് ആകുന്നതല്ലെ നല്ലത്? അപ്പോഴപ്പോള്‍ സംശയം തീര്‍ത്ത് മുന്നോട്ട് പോകാം.
2010-11 ലെ സ്വാഭാവിക റബ്ബര്‍ സ്ഥിതിവിവര കണക്ക്
2010-11 വര്‍ഷത്തെ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്യാം.
2009-10 അവസാനം അതായത് മാര്‍ച്ച് 31 ന് മിച്ചമുണ്ടായിരുന്ന റബ്ബര്‍ ശേഖരം റബ്ബര്‍ കര്‍ഷകരുടെ പക്കല്‍ 98025 ടണ്ണും ഡിലര്‍-പ്രൊസസ്സറുടെ പക്കല്‍ 81140 ടണ്ണും ടയര്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ 52520 ടണ്ണും മറ്റ് നിര്‍മ്മാതാക്കളുടെ പക്കല്‍ 16210 ടണ്ണും വീതമാണ് സ്റ്റോക്കുണ്ടായിരുന്നത്. എന്നുവെച്ചാല്‍ ആകെ 247895 ടണ്‍ ആയിരുന്നു പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്തയില്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നത്. ആകെ ഇറക്കുമതി 170679 ആയിരുന്നത് ഉയര്‍ന്ന് 176756 ആയി മാറി. ഇറക്കുമതിയിലെ വ്യത്യാസമായി വരുന്ന 6077 ടണ്‍ കൂട്ടിയാല്‍ 253972 ടണ്‍ ആയി മാറും. ഏതെല്ലാം വിഭാഗത്തിലാണ് വര്‍ദ്ധനയെന്ന് പ്രസിദ്ധീകരിക്കാതെ 253975 ടണ്‍ ആയി തിരുത്തി പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ഇറക്കുമതി 177130 ആയി മാറി എങ്കിലും 2010 മാര്‍ച്ച് 31 ലെ മാസാവസാന സ്റ്റോക്ക് തിരുത്തി പ്രസിദ്ധീകരിച്ചതായി കണ്ടില്ല.
2010-11 ലെ മുന്നിരുപ്പ് 253975 ടണ്ണും ഇറക്കുമതി 177637 ടണ്ണും ഉല്പാദനം 861950 ടണ്ണും കൂട്ടിയാല്‍ കിട്ടുന്ന ആകെ ലഭ്യത 1239562 ടണ്‍ ആണ്. അതില്‍ നിന്ന് പ്രസ്തുത വര്‍ഷത്തെ മിച്ച സ്റ്റോക്ക് ലഭിക്കുവാന്‍ ഉപഭോഗം 947715 ടണ്ണും കയറ്റുമതി 29851 ടണ്ണും കൂട്ടിക്കിട്ടുന്ന 977566 ടണ്‍ കുറവുചെയ്താല്‍ ലഭിക്കുക 315996 ടണ്‍ ആണ് . എന്നാല്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 277600 ടണ്‍ 2011 മാര്‍ച്ച് 31 ന് ബാലന്‍സ് സ്റ്റോക്ക് ഉണ്ടെന്നാണ്. 315996 ടണും 277600 ടണും തമ്മിലുള്ള വ്യത്യാസം 38396 ടണ്‍ എന്നത് കണക്കില്‍ കുറച്ച് കാട്ടിയാണ് ഇല്ലാത്ത ഉല്പാദനം പെരുപ്പിച്ച് കാട്ടിയിരിക്കുന്നത്. വാര്‍ഷിക സ്ഥിതിവിവരക്കണക്കില്‍ ഇതില്‍ മാറ്റം വരാം. 277600 ടണ്‍ കര്‍ഷകരുടെ പക്കല്‍ 106455 ടണ്ണും ഡിലര്‍-പ്രൊസസ്സറുടെ പക്കല്‍ 98800 ടണ്ണും ടയര്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ 51325 ടണ്ണും മറ്റ് നിര്‍മ്മാതാക്കളുടെ പക്കല്‍ 21020 ടണ്ണും വീതമാണ് സ്റ്റോക്ക് കാട്ടിയിരിക്കുന്നത്.
കോട്ടയത്തെ കഴിഞ്ഞ വര്‍ഷത്തെ ആര്‍എസ്എസ് 4 ന്റെ ശരാശരി വില 190.03 രൂപയും അന്താരാഷ്ട്ര ബാങ്കോക്ക് വില ആര്‍എസ്എസ് 4 ന് 195.55 രൂപ പ്രതി കിലോ ആയിരുന്നു. ഇറക്കുമതി ചെയ്തത് 177637 ടണ്‍ 27230500,000 രൂപയടേതാണെങ്കില്‍ 153.29 രൂപ പ്രതി കിലോ നിരക്കിലാണ് ഇറക്കുമതി നടന്നത്. കയറ്റുമതി 29851 ടണ്‍ 5522000,000 രൂപയ്ക്കാണ് എങ്കില്‍ പ്രതി കിലോ 184.99 രൂപ നിരക്കിലും ആയിരുന്നു. 2011 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ കയറ്റുമതി 22658 ടണ്ണും ഇറക്കുമതി 21951 ടണ്ണും ആയിരുന്നു.ഇന്ത്യയിലെ ഇറക്കുമതി വാര്‍ത്ത അന്താരാഷ്ട്ര വില ഉയരാന്‍ കാരണമായി.
ഇത്തരം കള്ളക്കണക്കുകള്‍ പ്രസിദ്ധീകരിക്കുവാന്‍ റബ്ബര്‍ ബോര്‍ഡിലെ എത്ര ഉദ്യോഗസ്ഥര്‍ക്ക് പ്രതിവര്‍ഷം എത്ര ലക്ഷമാണ് ശമ്പളം കൊടുക്കുന്നത്?