Archive for മേയ്, 2008 |Monthly archive page

കൊതുകുനിര്‍മാര്‍ജനം റബ്ബര്‍ തോട്ടങ്ങളില്‍

ഡോ. വി.ടി ജോസ് എന്ന റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ 2008 മേയ് മായത്തെ റബ്ബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതും എനിക്കറിയാവുന്നതും. ഒരു താരതമ്യ പഠനം.

ലാര്‍വ (കൂത്താടി) കളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

  • കുടിവെള്ള സംഭരണികളിലെയും മറ്റും വെള്ളം ഇടക്കിടെ ചോര്‍ത്തിക്കളഞ്ഞ്  വൃത്തിയാക്കുക.

എനിക്കറിയാവുന്നത് – ജലം അമൂല്യമാണ്. അത് ഇടക്കിടെ ചോര്‍ത്തിക്കളയുന്നതിനേക്കാള്‍ ജലം സംഭരണികളില്‍ തീരുവോളം ഉപയോഗിച്ച് തീര്‍ക്കുക.

  • ജല സംഭരണികളില്‍ കൊതുക് കടക്കാതെ സൂക്ഷിക്കുക.

എനിക്കറിയാവുന്നത് – വായുവിന് കടക്കുവാന്‍ കഴിയുന്ന ഭാഗത്തുകൂടി കൊതുകിന് കടക്കുവാന്‍ കഴിയും.  എയര്‍ ടൈറ്റ് ആയാല്‍ ജലം ടാപ്പിലൂടെ ലഭിക്കില്ല.

  • വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള കുഴികള്‍ നികത്തുക.

എനിക്കറിയാവുന്നത് – സബ്സിഡികള്‍ തന്ന് റബ്ബര്‍ ബോര്‍ഡ് ഒരുകാലത്ത് നീക്കുഴികള്‍ എടുപ്പിച്ചത് മുഴുവന്‍ നികത്താതെ ഭൂമിയെ റീ ചാര്‍ജ്  ചെയ്യുന്നത്  നല്ലതാണ്.

  • ഓവുചാലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് തടയുക.

എനിക്കറിയാവുന്നത് – ഓവുചാലുകള്‍ നിര്‍മിക്കുമ്പോള്‍ ജലം കെട്ടി നില്‍ക്കാത്ത രീതിയില്‍ നിര്‍മിക്കുക.

  • റബ്ബര്‍ പാലെടുത്ത ശേഷം ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുക.

എനിക്കറിയാവുന്നത് – തുടര്‍ച്ചയായി ടാപ്പ് ചെയ്യുന്ന തോട്ടങ്ങളില്‍ കറയെടുക്കുമ്പോള്‍ തുള്ളി വീഴുന്ന ചിരട്ടകള്‍ നിവര്‍ത്തി വെയ്ക്കുക.

  • വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണ/ഡീസല്‍ ഒഴിക്കുക.

എനിക്കറിയാവുന്നത് – ക്രൂഡ്ഓയില്‍ വില ബാരലിന് 126 ഡോളര്‍ വിലയുള്ളപ്പോള്‍ ഇത്തരത്തിലൊരു നിര്‍‌ദ്ദേശം നല്ലതല്ല. മാത്രവുമല്ല പെട്രോളിയം ഉല്പന്നങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് നല്ലതല്ല.

  • ഫെന്‍തയോണ്‍ (ബേടെക്സ് 1000) 1 മി. ലിറ്റര്‍ 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കൂത്താടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകളില്‍ തളിക്കുക.

എനിക്കറിയാവുന്നത് – വിഷവസ്തുക്കള്‍ വെള്ളക്കെട്ടുകളില്‍ തളിച്ചാല്‍ അത് ജലാശയങ്ങളെ മലിനപ്പെടുത്തുകയും മത്സ്യങ്ങള്‍ ചാകുവാന്‍ ഇടയാകുകയും ചെയ്യും.

  • ജലാശയങ്ങളില്‍ വരാല്‍, ഗപ്പി, ഗംബൂസിയ എന്നീ കൂത്താടി ഭോജികളായ മത്സ്യങ്ങളെ വളര്‍ത്തുക.

എനിക്കറിയാവുന്നത് – ജലാശയങ്ങളെ വിഷമുക്തമാക്കിയാല്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് വളരുവാന്‍ കഴിയൂ.

  • ബാസില്ലസ് തുറിന്‍ജിയന്‍സിസ്, ബാസില്ലസ് സ്പെറിക്കസ് ഇനം ബാക്ടീരിയകളെ കൂത്താടികള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച് വളരുവാന്‍ അനുവദിക്കുക.

എനിക്കറിയാവുന്നത് – പൊതുജനത്തിന് മനസിലാകാത്ത ഇത്തരം ബാക്ടീരിയകളെ ഈര് സംരക്ഷിക്കും.

എനിക്കറിയാവുന്നത് – ഇത്തരം വിഷ വസ്തുക്കള്‍ കൊതുകുകളെ കൊന്നില്ലെങ്കിലും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും.

  • സൈഫ്ളുത്രിന്‍ 10% ഡബ്ല്യു. പി 12.50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.

എനിക്കറിയാവുന്നത് – ഇത്തരം വിഷങ്ങളെല്ലാം തന്നെ വാരിസ്ഥിതിക നാശം സംഭവിക്കുവാന്‍ മാത്രമേ സഹായകമാകൂ

ചീക്കുരോഗം (Pink Disease)

മഴക്കാലത്ത് റബ്ബറിനെ ബാധിക്കുന്ന പ്രധാന രോഗമാണിത്. “കോര്‍ട്ടീസിയം സാല്‍മോണിക്കളര്‍” എന്നയിനം കുമിളാണ് രോഗകാരി. ജൂണ്‍ മാസത്തോടെ രോഗബാധയുണ്ടാകുമെങ്കിലും ജൂലൈ-നവംബര്‍ കാലയളവിലാണിതു ദൃഷ്ടിയില്‍പ്പെടുക. രണ്ടുമുതല്‍ 12 വരെ വര്‍ഷം പ്രായമുള്ള ചെടികളിലാണ് സാധാരണയായി രോഗം കൂടുതലായുണ്ടാവുക. ആര്‍ആര്‍ഐഐ 105 ഈ രോഗത്തിന് കൂടുതല്‍ വിധേയമാണെന്ന് കണ്ടിരിക്കുന്നു. എറ്റവും പുതിയ ഇനങ്ങളായ ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സാധാരണയായി, മരങ്ങളുടെ കവരഭാഗത്താണ് രോഗബാധയുണ്ടാകുന്നത്. തൊലിയുടെ പുറമേ, വെള്ളയോ പിങ്കോ നിറത്തില്‍ ചിലന്തിവലപോലെ പൂപ്പല്‍ കാണപ്പെടുന്നു. അവിടെനിന്നും റബ്ബര്‍പാല്‍ ഒലിച്ചിറങ്ങുകയും ക്രമേണ ആ ഭാഗം വിണ്ടുകീറുകയും ചെയ്യുന്നു. രോഗം ബാധിച്ചതിന് താഴെയുള്ള ഭാഗത്തുനിന്ന് ശാഖകള്‍ ഉണ്ടാവുന്നു. രോഗബാധയുണ്ടായതിന്റെ മുകള്‍ ഭാഗത്തുള്ള ഇലകളും തണ്ടും ഉണങ്ങുമെങ്കിലും അവ കൊഴിഞ്ഞുപോകാതെ മരത്തില്‍ത്തന്നെ നില്‍ക്കും.

ഈ രോഗം സാധാരണയായി ഒരു തോട്ടത്തിലെ മുഴുവന്‍ മരങ്ങളേയും ഒരേ സമയം ബാധിക്കാറില്ലാത്തതിനാല്‍ തോട്ടം മുഴുവനായി മുന്‍കരുതല്‍ നടപടി സ്വീകരിക്കുക. ലാഭകരമായിരിക്കുകയില്ല. എന്നാല്‍ ആര്‍ആര്‍ഐഐ 105 പോലെ, രോഗബാധയ്ക്ക് എളുപ്പം വിധേയമാകുന്ന ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നതെങ്കില്‍ തോട്ടത്തിന് മൊത്തമായി പ്രതിരോധനടപടി സ്വീകരിക്കുന്നതാവും ഉത്തമം. മേയ്-ജൂണ്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി രണ്ടുതവണ മരങ്ങളുടെ കവരഭാഗത്ത് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് രോഗബാധയെ ഒരു പരിധിവരെ തടയുന്നു. രണ്ടും മൂന്നും വര്‍ഷം പ്രായമായ ചെടികളില്‍, മഴക്കാലമാരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രധാന കവരഭാഗങ്ങളിലെല്ലാം 10 ശതമാനം വീര്യമുള്ള ബോര്‍ഡോകുഴമ്പ് പുരട്ടണം. കവരഭാഗങ്ങളില്‍, പച്ചനിറവും തവിട്ട് നിറവും യോജിക്കുന്ന ഭാഗത്ത് ഒരടി നീളത്തില്‍ ഇത് പുരട്ടേണ്ടതാണ്. മൂന്നു വര്‍ഷം പ്രായമായ തൈകളില്‍ എറ്റവും അടിയിലത്തെ കവരത്തിന് മരുന്ന് പുരട്ടേണ്ടതില്ല. ഒക്ടോബര്‍ മാസത്തോടെ, മരങ്ങള്‍ പരിശോധിച്ച്, രോഗബാധയുള്ളവയ്ക്കുമാത്രം ഒരിക്കല്‍ക്കൂടി മരുന്ന് പുരട്ടിക്കൊടുക്കാവുന്നതാണ്. ഇങ്ങനെ ബോര്‍ഡോകുഴമ്പ് പുരട്ടുമ്പോള്‍, പശ ഉപയോഗിക്കേണ്ടതില്ല.

ജൂണ്‍ മുതല്‍ ഒകത്ടോബര്‍ വരെയുള്ള മാസങ്ങലില്‍ കൂടെക്കൂടെ തോട്ടം സന്ദര്‍ശിച്ച് ഏതെങ്കിലും മരത്തിന് രോഗബാധയുണ്ടോയെന്ന് കണ്ടെത്തുക. രോഗബാധയുടെ ആദ്യഘട്ടത്തില്‍ത്തന്നെ നിവാരണനടപടികള്‍ ആരംഭിക്കേണ്ടതാണ്. ചെടിയുടെ കവരഭാഗത്ത് വെള്ളയോ പിങ്കോ നിറത്തിലുള്ള പൂപ്പല്‍ കാമപ്പെട്ടാലുടന്‍തന്നെ ആ ഭാഗത്ത് ഒരടി മുകളിലേയ്ക്കും താഴേയ്ക്കും നീട്ടി, തൊലി ചുരണ്ടിമാറ്റി, 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടുക. പട്ട വിണ്ടു കീറിയിട്ടുണ്ടെങ്കില്‍, മരുന്നുണങ്ങിയതിനുശേഷം പട്ട ചുരണ്ടിമാറ്റി ഒന്നുകൂടി ബോര്‍ഡോ കുഴമ്പ് പുരട്ടുക. രോഗബാധയേറ്റ കമ്പഹകളും ചില്ലകളും ഇലയോടെ മുറിച്ച് മാറ്റി തീയിട്ട് നശിപ്പിക്കണം ബോര്‍ഡോ കുഴമ്പിന് പകരം “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച 2008 മേയ് ലക്കം റബ്ബര്‍ മായികയിലെ 11, 12 പേജുകളില്‍ നിന്നാണ്. എനിക്ക് പറയുവാനുള്ളത് ചുവടെ ചേര്‍ക്കുന്നു.

  • എന്തുകൊണ്ട് ശിഖരക്കെട്ടില്‍ ഉണ്ടാകുന്നു?

പ്രകാശ സംശ്ലേഷണത്തിലൂടെ ഇലയില്‍ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലൂടെ താഴേയ്ക്ക സഞ്ചരിക്കുന്നു. തായ്ത്തടിയിലെ ലെന്റി സെല്ലുകളിലെ പ്രകാശ സംശ്ലേഷണവും ശ്വസനവും ആഹാര സംഭരണവും നടക്കുന്നു. ഇത് ശിഖരക്കെട്ടുവരെയുള്ള പാല്‍ക്കുഴലുകളിലെ കറയുടെ കട്ടി കൂടുവാന്‍ കാരണമാകുന്നു. എന്നുവെച്ചാല്‍ മഴയിലൂടെ ലഭിക്കുന്ന ജലവും ആ സമയത്തെ രാസവള പ്രയോഗവും കാരണം കൂടുതല്‍ പ്രകാശസംശ്ലേഷണം നടക്കുകയും അന്നജത്തിന് താഴേയ്ക്ക് പ്രവഹിക്കവാനുള്ള തടസ്സം സൃഷ്ടിക്കപ്പെടുകയും ശിഖരക്കെട്ടില്‍ കൂട്ടി മുട്ടുകയും അവിടെവെച്ച് പൊട്ടിയൊലിക്കുവാന്‍ കാരണമാകുകയും ചെയ്യുന്നു. പൊട്ടിയൊലിച്ച കറയിലാണ് ഈര്‍പ്പം കാരണം കുമിള്‍ ബാധയുണ്ടാകുന്നത്.

  • തൈമരങ്ങളിലെ കവരഭാഗങ്ങളില്‍ പച്ചനിറമുള്ള ഭാഗവും തവിട്ട് നിറമുള്ള ഭാഗവും കൂട്ടിമുട്ടുന്നഭാഗം.

മേല്‍ വിവരിച്ച പ്രകാരമുള്ള ഒരവസ്ഥതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

  • ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇതില്‍ നിന്നുതന്നെ മനസിലാക്കാം ആര്‍ആര്‍ഐഐ 105 നേക്കാള്‍ ഇവയ്ക്ക് ഉല്പാദനം കുറവാണ് എന്ന്. കൂടുല്‍ ഊര്‍ജം തടി വളരുവാനായി ഇവ വിനിയോഗിക്കുന്നു.

  • “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും

റബ്ബര്‍ കോട്ട് എന്ന പെട്രോളിയം ഉല്പന്നം മരങ്ങള്‍ക്ക് ഹാനികരമാണ്. മാത്രവുമല്ല ഇത് പുരട്ടുന്ന ഭാഗത്ത് ലെന്റിസെല്ലുകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല.

  • പരിഹാരം

    രണ്ടാവര്‍ഷം മുതല്‍ ചെറിയതോതില്‍ കുമ്മായം ചുറ്റിലും ഈര്‍പ്പമുള്ളസമയത്ത് വിതറി ദിവസങ്ങള്‍ക്ക് ശേഷം Soil pH ഉയര്‍ന്നു എന്ന് ബോധ്യമായശേഷം ആവശ്യത്തിന് മഗ്നീഷ്യം സല്‍ഫേറ്റ് ഇടുക. മരത്തിന് പ്രായം കൂടുന്തോറും ഇവ രണ്ടിന്റേയും അളവ് വര്‍ദ്ധിപ്പിക്കേണ്ടതാണ്. 15 വര്‍ഷത്തില്‍ക്കൂടുതല്‍ പ്രായമുള്ള മരങ്ങള്‍ക്ക് വര്‍ത്തില്‍ നാലുപ്രാവശ്യം ഇത് തുടരാം. മഗ്നീഷ്യത്തിന് വേരുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറയിനെ അന്നജത്തോടൊപ്പം വേരിലെത്തികികുവാനുള്ള കഴിവ് കൂടുതല്‍ ആണ്.

    റബ്ബര്‍ വിലയിലെ കളികള്‍

    വിലയിലെ കളികള്‍ കര്‍ഷകര്‍ തിരിച്ചറിയണം. ഏപ്രില്‍ അവസാനം അന്താരാഷ്ട്ര വിലയേക്കാള്‍ കൂട്ടി നിറുത്തി കര്‍ഷകരില്‍ നിന്ന് കഴിയുമെന്നുള്ളിടത്തോളം വിപണിയില്‍ എത്തിക്കുവാനുള്ള ശ്രമമാണ് നടന്നതെന്ന് കാണാം. ഏപ്രില്‍ അവസാനമുള്ള ബാലന്‍സ് സ്റ്റോക്ക് കൂട്ടി ക്കാട്ടണമെങ്കില്‍ ഈ വിലകൂട്ടിയുള്ള വിപണനം അനിവാര്യമാണ്. മാസാവസാനം ഉല്പന്ന നിര്‍മാതാക്കള്‍ നല്‍കിയ ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തത് ഏഴുദിവസത്തിനുള്ളില്‍ ലോഡുകള്‍ കയറ്റി അയക്കണം. അതിനാലാണ് മേയ് ഏഴാം തീയതി വരെ വില കൂടുവാനുള്ള കാരണം. അതിന് ശേഷം വിലയിടിക്കുവാനുള്ള ശ്രമം നടന്നത് അവധി വ്യാപാരം നിരോധിച്ചുകൊണ്ടാണ്. അവിടെയും പരാജയപ്പെടുന്നത് കാണാം. മേയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് 3 ന് കിലോഗ്രാമിന് 123.31 രൂപയില്‍ എത്തിയിരിക്കുന്നു. അതിനാല്‍തന്നെ താണ ആഭ്യന്തര വില സാവകാശം മുകളിലേയ്ക്ക് പൊങ്ങാന്‍ തുടങ്ങി എന്നതാണ് വാസ്തവം. ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ വിലയും ഇന്‍ഡ്യയിലോയ്ക്കുള്ള ഇറക്കുമതിയും വില ഉയരുവാനുള്ള കാരണങ്ങളാണ്.

    ഏതെങ്കിലും കാരണവശാല്‍ ഇന്‍ഡ്യയില്‍ നിന്ന് താണ വിലയ്ക്കുള്ള കയറ്റുമതി നടന്നാല്‍ മാത്രമേ അന്താരാഷ്ട്ര വില ഇടിക്കുവാന്‍ കഴിയുകയുള്ളു. കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതിയില്‍ 96% പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ആയിരുന്നു എന്ന് കണ്ടതായി ഓര്‍ക്കുന്നു. അതിനാല്‍ ഇറക്കുമതി തീരുവ കുറച്ചതുകൊണ്ട് വലിയ പ്രയോജനം ഉല്പന്ന നിര്‍മാതാക്കള്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല. താണവിലയ്ക്കുള്ള കയറ്റുമതി തടയുന്ന കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡും, ഉല്പന്ന നിര്‍മാതാക്കളും, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സും മൗനം പാലിക്കുന്നു. കര്‍ഷകര്‍ക്ക് ഗുണം കിട്ടുവാനെന്ന വ്യാജേന ചില കയറ്റുമതിക്കാര്‍ നടത്തുന്ന താണ വിലയ്ക്കുള്ള കയറ്റുമതി കര്‍ഷകരെ ദ്രോഹിക്കുവാന്‍ തന്നെയാണ്.

    കാര്യങ്ങളുടെ സ്ഥിതി ഇതാണെന്നിരിക്കെ പെട്ടെന്നൊന്നും റബ്ബറിന്റെ വില ഇടിയുകയില്ല എന്നു മാത്രമല്ല ഉയരുവാനുള്ള സാധ്യതകളാണ് കാണുവാന്‍ കഴിയുന്നത്. മേയ് മാസം അവസാനം ഇറക്കുമതിയിലൂടെയും വിലയില്‍ വര്‍ദ്ധനവ് വരുത്തിയും സ്റ്റോക്ക് കൂട്ടുവാനുള്ള ശ്രമം വീണ്ടും പ്രതീക്ഷിക്കാം. റബ്ബര്‍ ബോര്‍ഡ് വില ശേഖരിക്കുന്ന ചില ഡീലര്‍മാരും, ചില പത്രങ്ങളും ആണ് വിപണിവില നിശ്ചയിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കണക്കില്‍ സെന്‍ട്രിഫ്യൂജ്ഡ് ലാറ്റെക്സില്‍ അടങ്ങിയിരിക്കുന്ന 40 % റബ്ബറേതര വസ്തുക്കളെയും റബ്ബര്‍ സ്റ്റോക്കായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ എല്ല മാസവും മിസ്സിംഗ് ഫിഗറും കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് കൂട്ടിയും കുറച്ചും കാണിച്ചും വിലയിലെ ഏറ്റക്കുറച്ചിലിന് അവസരമൊരുക്കുന്നു.